രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി
ലഖ്നൗ: ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ സുൽത്താൻപുർ കോടതിയിൽ ഹാജരായി. 2018ൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് രാഹുൽ നേരിട്ട് ഹാജരായത്. രാജ്യസഭ എംപി പ്രമോദ് തിവാരി, കോൺഗ്രസ് എംഎൽഎ ആരാധന മിശ്ര, ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് തുടങ്ങിയ പ്രമുഖ നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
2018ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളുരൂവിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്.
ഇതെതുടർന്ന 2018 ഓഗസ്റ്റ് 4ന് സുൽത്താൻപുരിയിലെ എംപിഎംഎൽഎ പ്രത്യേക കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. കോടതിയുടെ നിർദേശത്തെ തുടർന്നാണ് രാഹുൽ നേരിട്ട് കോടതിയിലെത്തിയത്. ബിജെപി രാജ്യത്തുടനീളം രാഹുൽ ഗാന്ധിക്കെതിരേ വ്യാജ കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്ന് പ്രമോദ് തിവാരി എംപി ആരോപിച്ചു.