ഷാരൂഖ് ഖാൻ
നടൻ ഷാരൂഖ് ഖാന്‍റെ മുംബൈയിലെ വസതിയായ മന്നത്തിൽ വനംവകുപ്പിന്‍റെയും ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെയും (ബിഎംസി) പരിശോധ. കെട്ടിടത്തിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വസതിയായതിനാൽ, തീര സംരക്ഷണ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് നടപടി. സാമൂഹിക പ്രവർത്തകനായ സന്തോഷ് ദൗർക്കർ നൽകിയ പരാതിയെ തുടർന്നാണ് സംഘം ഷാരൂഖ് ഖാന്‍റെ വസതിയിലെത്തിയത്.
ഗ്രേഡ് ടു ബി പൈതൃക പട്ടികയിൽ ഇടം നേടിയിരിക്കുന്ന പ്രോപ്പർട്ടി ആയതിനാൽ മന്നത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. സൈറ്റിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ നിയമാനുസൃതമാണോയെന്ന് വിലയിരുത്തുക എന്നതായിരുന്നു സന്ദർശനത്തിന്‍റെ ലക്ഷ്യം. ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും നൽകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷാരൂഖ് ഖാന്‍റെ ഓഫീസ് അറിയിച്ചു.
പരിശോധനയിലെ കണ്ടെത്തലുകളുടെ റിപ്പോർട്ട്. ജൂൺ 21-ന് രാവിലെ 11 മണിയോടെ പരാതിക്കാരന് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. റിപ്പോർട്ട് പുറത്തുവന്നതിനപ്പുറം മാത്രമേ അംഗീകാരമില്ലാത്ത നിർമ്മാണമോ അംഗീകൃത പ്ലാനുകളിൽ നിന്നുള്ള വ്യതിയാനമോ ഉണ്ടായിട്ടുണ്ടോ എന്നതിൽ വ്യക്തതയുണ്ടാകു. മന്നത്ത് ബംഗ്ലാവിൽ അധികമായി രണ്ടു നിലകൾ ഉൾപ്പെടുത്തി ബംഗ്ലാവിന്‍റെ വലുപ്പം 616.02 ചതുരശ്ര മീറ്റർ കൂടി വർധിപ്പിക്കുന്നതിന് വേണ്ടിയാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനായി 25 കോടി രൂപയാണ് ഷാറൂഖ് ചെലവഴിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.