ജമ്മു-കശ്മീർ കിഷ്ത്വാറിൽ സൈനികന് വീരമൃത്യു; പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ ഒരു സൈനികന് വീരമൃത്യു. മഹാരാഷ്ട്ര സ്വദേശിയായ സൈനികൻ സിപോയ് ഗെയ്ക്ലവാദ് പി സന്ദീപാണ് വീരമൃത്യു വരിച്ചതെന്നാണ് വിവരം. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും പിന്നീട് ചികിത്സയിലിരിക്കെയാണ് വീരമൃത്യു വരിച്ചതെന്നും സൈന്യം അറിയിച്ചു.
കിഷ്ത്വാര്‍ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെ മുതലുണ്ടായ ഏറ്റുമുട്ടലില്‍ 2 ഭീകരരെ വധിച്ചു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും 'ഓപ് ത്രാഷി' എന്ന് പേരിൽ പ്രദേശത്ത് ഒളിച്ചിരിക്കുന്ന മറ്റുള്ളവർക്കായി ശക്തമായ തെരച്ചിൽ തുടരുകയാണെന്ന് എക്‌സ് പോസ്റ്റില്‍ സേന പറയുന്നു.
ഛാത്രുവിലെ ഷിങ്പോറ മേഖലയിൽ കിഷ്ത്വാറില്‍ ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളായ നാലോളം ഭീകരവാദികൾ ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനു പിന്നാലെ പൊലീസ്, സൈന്യം അർധ സൈനിക വിഭാഗങ്ങൾ എന്നിവർ സംയുക്തമായി പ്രദേശം വളയുകയായിരുന്നു. വനമേഖലയിൽ നീരീക്ഷണത്തിന് ഹെലികോപ്ടറും ഏർപ്പെടുത്തിയിട്ടുണ്ട്.