പഞ്ചസാരയ്ക്ക് കടുത്ത ക്ഷാമം.
Representative image
ഓണവും രക്ഷാബന്ധനും ഉൾപ്പെടെയുള്ള ആഘോഷ സീസണുകളിൽ, രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നു! അധിക ഉത്പാദനവും വൻ കയറ്റുമതിയും പ്രതീക്ഷിച്ചിരുന്ന സീസണിൽ, കണക്കുകൂട്ടലുകൾ പൂർണമായും തെറ്റിച്ച് കടുത്ത ക്ഷാമത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. പ്രധാന മെട്രൊ നഗരങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം പഞ്ചസാരയുടെ ചില്ലറ വിലയിൽ 40 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയത്.
ചരിത്രത്തിലാദ്യമായി മില്ലുകളിലെ പഞ്ചസാരയുടെ മൊത്തവ്യാപാര വില ക്വിന്‍റലിന് 7,100 രൂപ വരെയായി ഉയർന്നതോടെ അടിയന്തര നടപടികളുമായി കേന്ദ്ര സർക്കാർ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി, പെട്രോളിൽ ചേർക്കാനുള്ള എഥനോളിന്‍റെ ഉത്പാദനത്തിലും കുറവ് വരുത്തിയിരിക്കുകയാണ്.
ഈ സീസണിൽ വൻ ഉത്പാദന വർധനവായിരുന്നു 2025 ഒക്റ്റോബറിൽ വ്യവസായ സംഘടനയായ ഇസ്മ (ISMA) പ്രവചിച്ചിരുന്നത്. എന്നാൽ, മാസങ്ങൾ പിന്നിട്ടതോടെ പ്രവചനങ്ങൾ ഒന്നൊന്നായി തകർന്നു. 3.49 കോടി ടൺ ഉത്പാദനം പ്രതീക്ഷിച്ചതിനെ തുടർന്ന് സർക്കാർ 20 ലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്യാനും അനുമതി നൽകിയിരുന്നു.
എന്നാൽ, മഹാരാഷ്ട്രയിലും കർണാടകയിലും പെയ്ത കനത്ത മഴ, വിളകൾക്കുണ്ടായ കീടബാധ (Red Rot), കൃഷിയിടങ്ങളിലെ വെള്ളക്കെട്ട് എന്നിവ കാരണം ഉത്പാദനം കുത്തനെ ഇടിഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ പുതിയ കണക്കനുസരിച്ച് ഈ വർഷത്തെ ആകെ ഉത്പാദനം 3 കോടി ടണ്ണായി കുറഞ്ഞു. ആഭ്യന്തര ഉപയോഗത്തിന് 2.85 മില്യൺ ടൺ വേണമെന്നിരിക്കെ, നിലവിലുള്ള ഉത്പാദനം ഇതിലും താഴെയാണ്.
വിലക്കയറ്റം തടയാൻ കേന്ദ്ര ഭഷ്യ വകുപ്പ് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്:
കയറ്റുമതി നിരോധനം: മേയ് മാസത്തിൽ പഞ്ചസാര കയറ്റുമതി പൂർണമായും നിരോധിച്ചു.
സ്റ്റോക്ക് പരിധി: വ്യാപാരികളും വൻകിട വ്യവസായ സ്ഥാപനങ്ങളും 15 ദിവസത്തിൽ കൂടുതൽ ആവശ്യമുള്ള പഞ്ചസാര ശേഖരിച്ചു വയ്ക്കുന്നത് തടഞ്ഞു.
ഇറക്കുമതി തീരുവ ഒഴിവാക്കി: ഒരു പതിറ്റാണ്ടിനിടെ ആദ്യമായി 100% ഇറക്കുമതി തീരുവ ഒഴിവാക്കി, 10 ലക്ഷം ടൺ പഞ്ചസാര വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാൻ അനുമതി നൽകി.
എഥനോൾ ഉത്പാദനം കുറച്ചു: പഞ്ചസാരയിൽ നിന്ന് എഥനോൾ ഉണ്ടാക്കുന്നതിന്‍റെ അളവ് വെട്ടിക്കുറച്ചു.
അടുത്ത വർഷവും ആശങ്കയിൽ?
അടുത്ത വർഷത്തേക്ക് (2026-27) നീക്കിവയ്ക്കുന്ന പഞ്ചസാരയുടെ കരുതൽ ശേഖരം (Closing Stock) കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കായ 32 ലക്ഷം ടണ്ണിലേക്ക് കൂപ്പുകുത്തുമെന്നാണ് വിലയിരുത്തൽ. എൽ നിനോ ഭീഷണിയും മഴക്കുറവും കാരണം വരുന്ന വർഷത്തെ ഉത്പാദനം 2.9 കോടി ടണ്ണായി വീണ്ടും കുറഞ്ഞേക്കാം. ഇതോടെ, വരും ദിവസങ്ങളിലും വിപണിയിൽ പഞ്ചസാര വില ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.