വിമുക്തഭടന് നഷ്ടപരിഹാരം നിഷേധിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: അമിതമായ പുകവലി കൊണ്ട് മസ്തിഷ്കാഘാതം സംഭവിച്ച വിമുക്തഭടന് നഷ്ടപരിഹാരം നിഷേധിച്ച് സുപ്രീംകോടതി. മനുഷ്യരുടെ നിയന്ത്രണത്തിലുള്ള മദ്യപാനം, പുകവലി, മയക്കുമരുന്നുപയോഗം, ലൈംഗികമായി പകരുന്ന രോഗങ്ങൾ എന്നിവ കൊണ്ടുള്ള പ്രശ്നങ്ങൾക്ക് കരസേന പെൻഷൻ റെഗുലേഷന്‍റെ 173 ആം വകുപ്പുപ്രകാരം നഷ്ടപരിഹാരം നൽകാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
പരാതിക്കാരനായ സർവേഷ് കുമാർ ദിവസവും പത്ത് ബീഡി വലിക്കുമായിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടിനെ അടിസ്ഥാനത്തിൽ നഷ്ടപരിഹാര ആവശ്യം കരസേനാസായുധ സേനാ ട്രൈബ്യൂണൽ തള്ളിയിരുന്നു. ട്രൈബ്യൂണലിന്‍റെ നടപടിയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും, പ്രസന്ന.ബി. വരാലെയുമടങ്ങുന്ന ബെഞ്ച് ശരിവെച്ചത്.
അമിതമായ പുകവലിശീലം കാരണം തലച്ചോറിലേക്ക് പോകുന്ന ഞരമ്പുകളിൽ തടസമുണ്ടാക്കുകയും രക്തമൊഴുക്ക് കുറയ്ക്കുകയും ചെയ്യുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരന്‍റെ ആരോഗ്യപ്രശ്നം സൈന്യത്തിലെ സേവനവുമായി ബന്ധപ്പെട്ടുണ്ടായതല്ലെന്ന് കോടതി വ്യക്തമാക്കി.