സ്വാമി പ്രസാദ് മൗര്യ 
India

വിവാദ നേതാവ് സ്വാമി പ്രസാദ് മൗര്യ സമാജ്‌വാദി പാർട്ടി വിട്ടു; പുതിയ പാർട്ടി രൂപീകരിച്ചേക്കും

മൗര്യയും എസ് പി നേതൃത്വവും തമ്മിൽ അഭിപ്രായ ഭിന്നതകൾ ശക്തമായിരുന്നു

നീതു ചന്ദ്രൻ

ലഖ്നൗ: ഹൈന്ദവ സംഘനകൾക്കെതിരായ വിവാദ പരാമർശങ്ങളിലൂടെ ശ്രദ്ധേയനായ നേതാവ് സ്വാമി പ്രസാദ് മൗര്യ സമാജ്‌വാദി പാർട്ടി വിട്ടു. എംഎൽസി സ്ഥാനവും മൗര്യ രാജി വച്ചു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള അഭിപ്രായഭിന്നതയാണ് തീരുമാനത്തിനു പിന്നിൽ. 2022ലാണ് മൗര്യ എസ്പിയിൽ ചേർന്നത്. തെരഞ്ഞെടുപ്പിന് മുൻപേ പുതിയ പാർട്ടി രൂപീകരിക്കാനാണ് 70കാരനായ മൗര്യയുടെ ശ്രമമെന്ന് റിപ്പോർട്ടുകളുണ്ട്. ഉത്തർപ്രദേശിലെ പ്രമുഖ ഒബിസി നേതാവായ മൗര്യ ഇതിനിടെ അഞ്ചു തവണയാണ് എംഎൽഎ സ്ഥാനത്തെത്തിയിട്ടുള്ളത്.

അടുത്തിടെ മൗര്യയും എസ് പി നേതൃത്വവും തമ്മിൽ അഭിപ്രായ ഭിന്നതകൾ ശക്തമായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ മൗര്യ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചു. അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട മൗര്യയുടെ പരാമർശങ്ങൾ വൻ വിവാദമായി മാറിയിരുന്നു. ശ്രീരാമനെ ഉത്തർപ്രദേശിൽ ആരാധിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു. അതു കൊണ്ടു തന്നെ പ്രാണപ്രതിഷ്ഠയ്ക്കു വേണ്ടി കോടികൾ ചെലവഴിക്കേണ്ട ആവശ്യമില്ലെന്ന് നിയമസഭയിൽ മൗര്യ ആഞ്ഞടിച്ചിരുന്നു. വിവാദപരാമർശങ്ങളിൽ വിമർശിക്കപ്പെട്ടപ്പോൾ പാർട്ടി തന്നെ പിന്തുണച്ചില്ലെന്ന് മൗര്യ ആരോപിച്ചിരുന്നു.

അതു മാത്രമല്ല പാർട്ടി പ്രവർത്തകർ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന പരാമർശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് അടുത്തിടെ അഖിലേഷ് യാദവ് തുറന്നു പറയുകയും ചെയ്തു. ചിലർ എസ് പിയിൽ ചേർന്നത് നേട്ടങ്ങൾ മാത്രം മുന്നിൽ കണ്ടു കൊണ്ടാണെന്ന് മൗര്യയെ ലക്ഷ്യമാക്കി അഖിലേഷ് ഒളിയമ്പെയ്തതും മൗര്യയെ പ്രകോപിപ്പിച്ചു. ഇതേതുടർന്നാണ് രാജി പ്രഖ്യാപനം.

ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

കസ്റ്റഡി കാലാവധി കഴിഞ്ഞു; രാഹുൽ വീണ്ടും ജയിലിലേക്ക്

താമരശേരി ഫ്രെഷ് കട്ട് ഫാക്റ്ററി സംഘർഷം: കേസിൽ പ്രതി ചേർത്തയാൾക്ക് മുൻകൂർ ജാമ‍്യം

ഐഷ പോറ്റി വർഗ വഞ്ചക; ഒരു വിസ്മയവും കേരളത്തിൽ നടക്കില്ല: എം.വി. ഗോവിന്ദൻ

ജി. സഞ്ജു ക‍്യാപ്റ്റൻ; സന്തോഷ് ട്രോഫിക്കുള്ള കേരള ടീമായി