വേലു പ്രഭാകരൻ
ചെന്നൈ: തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരൻ (68) അന്തരിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 1989 ല്‍ നാളെയ മനിതന്‍ എന്ന സിനിമയിലൂടെയാണ് വേലു പ്രഭാകരന്‍ സംവിധായനായി തമിഴ് സിനിമ രംഗത്ത് കടന്നുവരുന്നത്. 2017 വരെ 11-ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കാതല്‍ കഥൈയാണ് വേലു പ്രഭാകരന്‍റെ ശ്രദ്ധേയ സിനിമ.
തമിഴ് നാട്ടിലെ ജാതിയും ലൈംഗികതയും ഇതിവൃത്തമാക്കി ഇറങ്ങിയ 'കാതല്‍ അരംഗം' എന്ന ചിത്രം ഏറെ വിവാദമായിരുന്നു. പല ഭാഗങ്ങളും നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഏതാനും ഭാഗങ്ങൾ ഒഴിവാക്കിയും സംഭാഷണം മ്യൂട്ട് ചെയ്തും കാതല്‍ കഥൈ എന്ന പേരില്‍ റിലീസ് ചെയ്യുകയായിരുന്നു.
കടവുള്‍, ശിവന്‍, ഒരു ഇയക്കുണരില്‍ കാതല്‍ ഡയറി എന്നിവ അദ്ദേഹത്തിന്‍റെ സിനിമകളായിരുന്നു. നടിയും സംവിധായകയുമായ ജയദേവിയാണ് ആദ്യ ഭാര്യ. വിവാഹമോചനത്തിന് പിന്നാലെ 2017ല്‍ നടി ഷേര്‍ളി ദാസിനെ വിവാഹം ചെയ്തു.
ചെന്നൈയിലെ വലസാരവാക്കത്ത് ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച ഉച്ചവരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് പോരൂർ ശ്മാശനത്തിൽ സംസ്കാരം.