ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകർണൂർ ടണൽ അപകടത്തിൽ കുടുങ്ങിയ എട്ട് തൊഴിലാളികൾ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് തെലങ്കാന മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവു. ഇനിയിപ്പോൾ ആരെങ്കിലും സുക്ഷിതരായി ഉണ്ടെങ്കിൽ അവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ എന്തെല്ലാം സംവിധാനങ്ങളുണ്ടോ അവയെല്ലാം ഉപയോഗപ്പെടുത്തുന്നുമെന്നും അദ്ദേഹം പറഞ്ഞു.
''ഞാൻ പ്രദേശം സന്ദർശിച്ചിരുന്നു. അപകടം നടന്നതിന് ഏകദേശം 50 മീറ്റർ മാത്രം അകലെ വരെ ഞങ്ങൾ പോയി. ഓരോ തൊഴിലാളിയുടേയും പേരുകൾ വിളിച്ചു. എന്നാൽ ആരുടേയും പ്രതികരണം ഉണ്ടായില്ല. അതുകൊണ്ടുതന്നെ അവരുടെ അതിജീവനത്തിനുള്ള സാധ്യത വളരെ, വളരെ, വളരെ, വളരെ വളരെ വിദൂരം ആണ്'' മന്ത്രി പറഞ്ഞു. 9 മീറ്റർ വ്യാസമുള്ള തുരങ്കത്തിന്‍റെ 30 അടിയിൽ, ഏകദേശം 25 അടി വരെ ചെളി അടിഞ്ഞുകൂടിയിരിക്കുകായണെന്ന് മന്ത്രി പറഞ്ഞു.
48 മണിക്കൂറിലേറെയായി തകർന്ന തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങി കിടക്കാൻ തുടങ്ങിയിട്ട്. 2 ഉദ്യോഗസ്ഥരും 6 തൊഴിലാളികളടക്കം 8 പേരാണ് തുരങ്കത്തിൽ അകപ്പെട്ടത്. മേൽക്കൂരയിലെ വിള്ളൽ മൂലം വെള്ളമിറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്‍റെ ഒരു ഭാഗത്ത് ചില തൊഴിലാളികള്‍ ചോര്‍ച്ച പരിഹരിക്കാന്‍ അകത്ത് കയറിയപ്പോഴായിരുന്നു അപകടം. നാഗർകുർണൂൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ തുരങ്കം അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി 4 ദിവസം മുൻപാണ് ഇത് തുറന്നത്.