"എന്നെയും എന്‍റെ അമ്മയെയും വരെ അധിക്ഷേപിച്ചു"; തെറ്റിദ്ധരിപ്പിക്കപ്പെട്ട കുട്ടികൾ, ക്ഷമിക്കുമെന്ന് മോദി
ന്യൂഡൽഹി: സിജെപി പ്രക്ഷോഭത്തിനിടെ തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിലെ ലൈവ് വിഡിയോയിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ജന്തർ മന്തറിൽ എന്താണ് സംഭവിച്ചതെന്ന് രാജ്യവും ലോകവും കണ്ടതാണ്. തെറ്റിദ്ധരിപ്പിക്കപ്പെട്ട ചില യുവാക്കൾ ആധുനിക സമൂഹത്തിന് ചേരാത്ത വാക്കുകൾ പ്രയോഗിച്ചു. എന്നെയും മരിച്ചു പോയ എന്‍റെ അമ്മയെയും വരെ അധിക്ഷേപിച്ചു. അധിക്ഷേപങ്ങൾ കൊണ്ട് ഒന്നും പരിഹരിക്കാൻ സാധിക്കില്ല. നമുക്ക് തെറ്റിദ്ധരിക്കപ്പെട്ടവരെ നേർവഴിക്ക് നയിക്കാം. നമുക്ക് ഒരുമിച്ച് ഭാരതത്തിനു വേണ്ടി പ്രവർത്തിക്കാം എന്നും മോദി പറഞ്ഞു.
കുട്ടിക്കാലത്ത് തെറ്റുകൾ പറ്റാറുണ്ട്. അതു തിരുത്താനുള്ള അവസരം തരുന്നത് ബാല്യകാലം തന്നെയാണ്. സമൂഹത്തിൽ രോഷമുണ്ട്. ഞാനത് മനസിലാക്കുന്നു. അവരെല്ലാം തെറ്റിദ്ധരിപ്പിക്കപ്പെട്ട കുട്ടികളാണ് അവരെ നേർവഴിക്ക് നയിക്കേണ്ടത് നമ്മുടെ കടമയാണ്.
അവരെ ശിക്ഷിക്കുകയോ, കോടതികളിലേക്ക് വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കുന്നതോ കൊണ്ട് സാഹചര്യത്തിൽ മാറ്റമൊന്നും വരില്ല. അവരോടെല്ലാം ക്ഷമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പറയുന്നത് എന്താണെന്ന് സമൂഹം അംഗീകരിക്കണമെന്നും ഞാൻ അപേക്ഷിക്കുന്നു. എന്നും പ്രധാനമന്ത്രി വിഡിയോയിലൂടെ പറഞ്ഞു.