ദുബായ്: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഈ വർഷം സമുദായ വർഷമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ യുഎഇയിലെ ഏറ്റവും വലിയ സഹകരണ റീടെയ്‌ലറായ യൂണിയൻ കോപ്പ് 'കൈകൾ ചേർത്ത്' എന്ന പ്രമേയത്തിൽ റമദാൻ ക്യാംപെയ്ൻ തുടങ്ങി.
ക്യാംപെയ്നിൽ അയ്യായിരത്തിലധികം ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങൾക്ക് 60% വരെ വിലക്കുറവ് നൽകുമെന്ന് സിഇഒ മുഹമ്മദ് അൽ ഹാഷിമി അൽ വർഖ സിറ്റി മാളിലെ യൂണിയൻ കോപ്പ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 200 ഉത്പനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ റമദാൻ മാസത്തിൽ താങ്ങാവുന്ന വിലക്ക് അവശ്യ സാധനങ്ങൾ ഉപയോക്താക്കൾക്ക് നൽകുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ ഓഫറുകൾ ദുബായിലെ എല്ലാ യൂണിയൻ കോപ്പ് ശാഖകളിലും വെബ്‌സൈറ്റിലും ഓൺലൈൻ സ്റ്റോറിലും ലഭ്യമാകും.
റമദാനിൽ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനായി 12 പ്രമോഷനുകൾ ക്യാംപെയ്ന്‍റെ ഭാഗമായി നടത്തും. അരി, മാംസം, കോഴിയിറച്ചി, ടിന്നിലടച്ച ഭക്ഷണങ്ങൾ, ആവശ്യക്കാരേറെയുള്ള റമദാൻ ഇനങ്ങൾ എന്നിവയുൾപ്പെടെ 200ലധികം അവശ്യ വസ്തുക്കളുടെ വില 'ലോക്ക്'ചെയ്ത് മറ്റ് സ്ഥാപനങ്ങളിലേതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് നൽകും.
യുഎഇയിലെ 42ലധികം ഫാമുകളുമായി സഹകരിച്ച് പുതിയതും ജൈവവികവുമായ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിലൂടെ പ്രാദേശിക കൃഷിക്ക് മികച്ച പിന്തുണയാണ് യൂണിയൻ കോപ്പ് നൽകുന്നത്. റമദാൻ മാസത്തിൽ എല്ലാ യൂണിയൻ കോപ്പ് ശാഖകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് സിഇഒ വ്യക്തമാക്കി.
ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾക്ക് വിലക്കുറവിൽ ഉത്പനങ്ങൾ നൽകും. കർശനമായ ഗുണനിലവാര പരിശോധന നടത്തിയ ശേഷം മാത്രമേ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കൂ എന്നും അധികൃതർ. റമദാനിലെ വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനായി വേഗത്തിലും കാര്യക്ഷമമായും ഹോം ഡെലിവറി സേവനങ്ങൾ നൽകുന്നതിന് ഓൺലൈൻ സ്റ്റോർ, സ്മാർട്ട് ആപ്പ് എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.