ജെഫേഴ്സൺ
ഷാർജ: യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ച മുൻ പ്രവാസി യുവാവ് ജെഫേഴ്സന്‍റെ മൃതദേഹം ഷാർജയിൽ സംസ്കരിച്ചു.ജുവൈസയിലെ ശ്മശാനത്തിലാണ് 27 കാരനായ ജെഫേഴ്സൺ ജസ്റ്റിന്‍റെ സംസ്കാരം നടത്തിയത്. ഷാർജയിൽ ജനിച്ചു വളർന്ന ജെഫ് എന്ന് സ്നേഹപൂർവ്വം എല്ലാവരും വിളിക്കുന്ന ജെഫേഴ്സൺ ഉപരിപഠനത്തിനും ജോലിക്കുമായി യു കെ യിൽ പോയതോടെ യുഎഇ താമസ വിസ വേണ്ടെന്ന് വെച്ചിരുന്നു.
എന്നാൽ മാതാപിതാക്കളും രണ്ട് സഹോദരങ്ങളും യു എ ഇ യിലാണ് താമസിച്ചിരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വിദേശത്ത് മരിച്ചാൽ മൃതദേഹം മാതൃരാജ്യത്തേക്ക് കൊണ്ടുപോകുകയാണ് ചെയ്യാറുള്ളത്. എന്നാൽ മകന്‍റെ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് യു എ ഇ സർക്കാർ മാനവികമായ കാഴ്ചപ്പാടോടെ ഇതിന് അനുമതി നൽകിയത്.
യുകെയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്ന ജെഫ് ബൈക്ക് അപകടത്തിന് മണിക്കൂറുകൾക്ക് മുൻപ് യു കെ വാസം ഉപേക്ഷിച്ച് യു എ ഇ യിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ പിതാവിനും രണ്ട് ഉറ്റ സുഹൃത്തുക്കൾക്കും മാത്രം അറിയാവുന്ന ഒരു രഹസ്യ പദ്ധതിയായിരുന്നു അത്. ജെഫേഴ്സന്‍റെ സംസ്‌കാര ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അധ്യാപകരും സ്കൂൾ പ്രിൻസിപ്പലും പങ്കെടുത്തു.