പുതിയ കുടിയേറ്റ കരട് ബില്ലിനെ സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കുടിയേറ്റ കരട് ബില്ലിനെ സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ. 1983 ലെ കുടിയേറ്റ നിയമം കലഹരണപെട്ടുവെന്നും മാറിയ കാലഘട്ടത്തിലെ കുടിയേറ്റത്തിലുള്ള വെല്ലുവിളികൾ മറികടക്കുവാനായി കാലാനുസൃതമായി നിയമത്തിൽ മാറ്റം കൊണ്ടുവരണമെന്നുമുള്ള പ്രവാസി ലീഗൽ സെൽ ഉൾപ്പെടെയുള്ള കൂട്ടായ്മകളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ ബിൽ കൊണ്ടുവരുന്നത്.
വിദ്യാർഥി കുടിയേറ്റം, നിലവിലുള്ള കുടിയേറ്റ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന വിദേശ ജോലി തട്ടിപ്പുകൾ എന്നിവ കൈകാര്യം ചെയ്യാൻ പുതിയ നിയമം വേണമെന്ന് ഈ രംഗത്തെ വിദഗ്ദ്ധരും ആവശ്യം ഉന്നയിച്ചിരുന്നു. പുതിയ കുടിയേറ്റ കരടു ബില്ലുകൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹമാണെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
എന്നാൽ ഈ കരടു ബില്ലിലും ഒരുപാടു മാറ്റങ്ങൾ ആവശ്യമാണെന്നും അവ കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കുടിയേറ്റ ബില്ലിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ സമയബന്ധിതമായി കേന്ദ്ര സർക്കാറിനു കൈമാറുമെന്ന് പ്രവാസി ലീഗൽ ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ പറഞ്ഞു.
നവംബർ 6 വരെ പൊതുജനങ്ങൾക്കും സംഘടനകൾക്കും നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാർ സമയം നൽകിയിട്ടുണ്ട്.