മൂന്ന് ദിവസത്തെ യാചനയിലൂടെ സമ്പാദിച്ചത് 14,000 ദിർഹം: ഭിക്ഷാടകനെ അറസ്റ്റ് ചെയ്ത് ഷാർജ പൊലീസ്
ഷാർജ: ഷാർജയിലെ ഒരു മസ്ജിദിന് സമീപത്ത് നിന്ന് മൂന്ന് ദിവസത്തെ യാചനയിലൂടെ 14,000 ദിർഹം സമ്പാദിച്ചയാളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. പ്രത്യേക ദൗത്യ വകുപ്പിന് കീഴിലുള്ള ഭിക്ഷാടന വിരുദ്ധ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാൾ നിയമ വിരുദ്ധമായി രാജ്യത്ത് താമസിച്ചു വരികയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഭിക്ഷാടനം സുരക്ഷാ-അപകട സാധ്യതകൾ സൃഷ്ടിക്കുന്ന സാമൂഹിക പ്രതിഭാസമാണെന്നും, നിരവധി യാചകർ ജനങ്ങളുടെ കാരുണ്യത്തെ ചൂഷണം ചെയ്ത് വേഗത്തിലും നിയമ വിരുദ്ധമായും വരുമാനം ഉണ്ടാക്കുന്നുവെന്നും സ്പെഷ്യൽ ടാസ്‌ക് വകുപ്പ് മേധാവിയും യാചക ട്രാക്കിങ് ടീം തലവനുമായ ദീൻ അൽ റകൻ ഉമർ ഗസൽ അൽ ഷംസി പറഞ്ഞു.
റമദാൻ തുടക്കത്തിൽ ആരംഭിച്ച 'ഭിക്ഷാടനം ഒരു കുറ്റകൃത്യമാണ്, ദാനം ഒരുത്തരവാദിത്തമാണ്' എന്ന ബോധവൽക്കരണ ക്യാംപയിനിലൂടെ ഷാർജ പൊലീസ് യാചകരെയും തെരുവ് കച്ചവടക്കാരെയും അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക പരിശോധകൾ നടത്തുന്നുണ്ട്.
യാചകരോട് അനുകമ്പ കാട്ടരുതെന്നും, അവരെ സംബന്ധിച്ച വിവരങ്ങൾ 80040 എന്ന ടോൾ ഫ്രീ നമ്പറിലോ 901 എന്ന കോൾ സെന്‍ററിലോ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും ഷാർജ പൊലീസ് സമൂഹത്തോട് അഭ്യർഥിച്ചു.