ഷാർജയിലെ ആദ്യ സൗരോർജ നിലയം 'സന' തുറന്നു; പ്രയോജനപ്പെടുക 14,000 ത്തോളം വീടുകൾക്ക്
ഷാർജ: ഷാർജയിലെ ആദ്യ സൗരോർജനിലയം 'സന' പ്രവർത്തനം തുടങ്ങി. സജ ഗ്യാസ് പ്ലാന്‍റിനോട് ചേർന്ന് 850,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സജ്ജീകരിച്ച സന സൗരോർജ പ്ലാന്‍റിന് 60 മെഗാവാട്ട് ശേഷിയുണ്ട്. ഇതിന് പ്രതിവർഷം 13,780 വീടുകൾക്ക് വൈദ്യുതി നൽകാൻ ആവശ്യമായ ഊർജം ഉത്പാദിപ്പിക്കാൻ കഴിയും. അതുവഴി പ്രതി വർഷം 66,000 ടൺ കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം കുറയ്ക്കാനുമാകും. പരമാവധി ഊർജം ശേഖരിക്കാൻ സൂര്യ ചലനം കൃത്യമായി ട്രാക്ക് ചെയ്യുന്ന 13,000 ഫ്ലെക്സിബിൾ തൂണുകൾ പ്ലാന്‍റിലുണ്ട്. സൗരോർജത്തിന്‍റെ കാര്യക്ഷമമായ ഉപയോഗത്തിനായി 98,000ത്തിലധികം സോളാർ പാനലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
പ്ലാന്‍റിന്‍റെ പ്രവർത്തന സ്വഭാവം
പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഷാർജ വൈദ്യുതി-ജല-വാതക അതോറിറ്റി(സീവ)യിലേക്ക് വിതരണം ചെയ്യും. രാത്രിയിൽ എസ്.എൻ.ഒ.സിയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ വൈദ്യുതി സീവ നൽകുന്നു. 'തെളിച്ചമുള്ള വെളിച്ചം' എന്നർത്ഥം വരുന്ന 'സന' എന്ന പേരാണ് പ്ലാന്‍റിന് നൽകിയിട്ടുള്ളതെന്ന് എസ്.എൻ.സി, സി.ഇ.ഒ ഖമീസ് അൽ മസ്രൂയി പറഞ്ഞു.
എട്ട് വർഷം മുമ്പ് ഷാർജയിൽ പുനരുപയോഗ ഊർജ പദ്ധതികൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് എസ്.എൻ.സി എഞ്ചിനീയർമാർ വിഭാവനം ചെയ്ത ആശയത്തിൽ നിന്നാണ് പ്ലാന്‍റ് യാഥാർഥ്യമായതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പുനരുപയോഗ ഊർജത്തിലേക്കുള്ള മാറ്റം ഇനി ഒരു സാധ്യതയല്ല , മറിച്ച് ഒരു ആവശ്യകതയാണെന്നും, അദ്ദേഹംവ്യക്തമാക്കി.
2018ൽ ഹംറിയ എൽ.എൻ.ജി ടെർമിനലിൽ 300 കിലോ വാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്‍റോടെ ആരംഭിച്ച യാത്രയാണ് ഇന്നിവിടെ എത്തി നിൽക്കുന്നതെന്ന് അൽ മസ്‌റൂയി പറഞ്ഞു. എമെർജ് അടുത്ത 25 വർഷത്തേക്ക് അതിന്‍റെ പ്രവർത്തനവും പരിപാലനവും കൈകാര്യം ചെയ്യുമെന്ന് എമെർജ് ചെയർമാൻ അബ്ദുൽ അസീസ് അൽ ഉബൈദ്‌ലി സ്ഥിരീകരിച്ചു. ഷാർജ ഉപ ഭരണാധികാരിഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി സോളാർ പദ്ധതിയുടെ പങ്കാളികളെ പ്രത്യേക ഷീൽഡുകൾ നൽകി ആദരിച്ചു. 'സന'യുടെ വിവിധ ഭാഗങ്ങൾ അദ്ദേഹം സന്ദർശിച്ചു. സ്വന്തം വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മാത്രമല്ല, മിച്ച വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനും ആഗോളതലത്തിൽ രൂപകൽപ്പന ചെയ്ത ആദ്യ പ്ലാന്‍റുകളിൽ ഒന്നാണിത്.