ശബരിമല: തീർഥാടനകാലം പകുതി പിന്നിട്ടപ്പോൾ ശബരിമലയിൽ ശനിയാഴ്ച വരെ (ഡിസംബർ 21 വരെയുള്ള കണക്ക്) എത്തിയത് 28,93,210 പേർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4,45,703 ഭക്തരുടെ വർധന. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 24,47,507 ഭക്തരാണ് ദർശനം നടത്തിയത്. വെർച്വൽ ക്യൂ ബുക്കിങ് വഴി 23,42,841 പേരും തൽസമയ ഓൺലൈൻ ബുക്കിങ്(സ്‌പോട്ട് ബുക്കിങ്) വഴി 4,90,335 പേരുമാണ് ശനിയാഴ്ച വരെ സന്നിധാനത്തെത്തിയത്. പുല്ലുമേട് വഴി വഴി വന്നവരുടെ എണ്ണം 60304 ആണ്.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിവരെ 10966 പേർ സ്‌പോട്ട് ബുക്കിങ് വഴി എത്തിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താൽ ഇതുവരെയുള്ള സ്‌പോട്ട് ബുക്കിങ് 5 ലക്ഷം ( 501,301) കവിഞ്ഞു. ഈ തീർഥാടനകാലത്ത് ഇതുവരെയുള്ള ഏറ്റവും വലിയ തീർഥാടക പ്രവാഹത്തിനു സാക്ഷ്യം വഹിച്ച വ്യാഴം, വെള്ളി ദിവസങ്ങളെ അപേക്ഷിച്ച് ശനിയാഴ്ച (ഡിസംബർ 21) തീർഥാടകരുടെ എണ്ണത്തിൽ ചെറിയ തോതിൽ കുറവ് വന്നിട്ടുണ്ട്. ആകെ 92001 പേരാണ് എത്തിയത്.
വ്യാഴാഴ്ച 96007, വെള്ളിയാഴ്ച 96853 എന്നിങ്ങനെയായിരുന്നു തീർഥാടകരുടെ എണ്ണം. ശനിയാഴ്ട വെർച്വൽ ക്യൂ ബുക്കിങ് വഴി 59,921 പേരാണ് എത്തിയത്. സ്‌പോട്ട് ബുക്കിങ്ങിലൂടെ 22,202 പേരും. അതേസമയം പുല്ലുമേടു വഴി വന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്. ശനിയാഴ്ച മാത്രം എത്തിയത് 6013 പേരാണ്. കഴിഞ്ഞദിവസങ്ങളിൽ 3016, 3852 എന്നിങ്ങനെയായിരുന്നു പുല്ലുമേടു വഴിയുള്ള തീർഥാടകരുടെ എണ്ണം.
സ്‌പോട്ട് ബുക്കിങ്ങിലൂടെ എത്തുന്നവരുടെ എണ്ണം തുടർച്ചയായ മൂന്നാംദിവസവും 22000ന് മുകളിലാണ്. സ്‌പോട്ട് ബുക്കിങ് ദിവസവും 10000 ആയി പരിമിതപ്പെടുത്താനായിരുന്നു നിർദേശം. എങ്കിലും മണ്ഡല മഹോത്സവത്തിനായി നട അടയ്ക്കാറായതോടെ കഴിഞ്ഞ 5ദിവസം കൊണ്ടു മാത്രം ഒരുലക്ഷത്തിലേറെപ്പേർ(1,03,465) സ്‌പോട് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തി ദർശനം സാധ്യമാക്കി.
തുടർച്ചയായ 3-ാം ദിവസവും ഭക്തരുടെ എണ്ണം 90000 കവിഞ്ഞെങ്കിലും ഏവർക്കും സുഖദർശനം ഉറപ്പാക്കാനായിട്ടുണ്ട്. തിരക്കേറിയിട്ടും തീർഥാടനം പരാതിരഹിതമായി മുന്നോട്ടുകൊണ്ടുപോകാൻ പൊലീസിന്റെയും മറ്റുവകുപ്പുകളുടേയും ദേവസ്വം അധികൃതരുടേയും ജീവനക്കാരുടേയും കൂട്ടായ ശ്രമമാണ് സഹായകരമാകുന്നത്. സോപാനത്ത് വരുത്തിയ ക്രമീകരണങ്ങളും പതിനെട്ടാം പടിയിലെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിസമയ ക്രമീകരണങ്ങളും ദർശനം സുഗമമാക്കാൻ ഏറെ സഹായിക്കുന്നുണ്ട്.