2000 ഓഗസ്റ്റ് 6 ന് ഡിമോണയ്ക്ക് പുറത്തുള്ള നെഗേവ് ഡെസ്റ്റിലെ ഇസ്രായേലി ആണവ കേന്ദ്രത്തിന്റെ ദൃശ്യം.
File Photo/Reuters
ഡിമോണ: ഇസ്രയേലിലെ ഒരു പ്രധാന ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണ നഗരത്തിനടുത്തായി ഇക്കഴിഞ്ഞ വ്യാഴാഴ്ച തെക്കൻ ഇസ്രേയലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്ന് ചാവുകടലിലും തെക്കൻ നെഗേവ് പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകി. ഇസ്രയേലിന്‍റെ സഖ്യകക്ഷിയായ യുഎസ് ഇറാനെതിരെ നടപടിയെടുക്കും എന്നു ഭീഷണിപ്പെടുത്തിയതിനാൽ ഇസ്രയേൽ ആണവ പരീക്ഷണം നടത്തുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഈ ഭൂകമ്പം ആക്കം കൂട്ടി.
കാര്യമായ ആളപായമോ വൻ നാശനഷ്ടങ്ങളോ ഈ ഭൂകമ്പം മൂലം ഉണ്ടായിട്ടില്ലെന്ന് മാഗൻ ഡേവിഡ് അഡോം അടിയന്തിര സേവനം അറിയിച്ചു. എന്നാൽ യഥാർഥത്തിൽ ഇതു ഭൂകമ്പം തന്നെയാണോ അതോ ആണവ പരീക്ഷണമാണോ എന്ന അഭ്യൂഹങ്ങളിലാണ് ഇപ്പോൾ ലോകം. ഈ ഭൂകമ്പം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 20 കിലോമീറ്റർ താഴെയാണ് ഉണ്ടായതെന്ന് ഇസ്രയേൽ ജിയോളജിക്കൽ സർവേയെ ഉദ്ധരിച്ച് ടൈംസ് ഒഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ യൂറോപ്യൻ-മെഡിറ്ററേനിയൻ ഭൂകമ്പ കേന്ദ്രത്തിന്‍റെ കണക്കു പ്രകാരം ഉപരിതലത്തിന് ഏകദേശം 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ബീർഷെവയുടെ തെക്കുകിഴക്കായി ഡിമോണ നഗരത്തിനടുത്തായാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭൂകമ്പത്തിനു മുമ്പേ മുന്നറിയിപ്പു നൽകുകയും പ്രഭവ കേന്ദ്രത്തിനു സമീപമുള്ള പല പട്ടണങ്ങളിലും ഉച്ചാഭാഷിണികളിൽ നിന്ന് പൊതു സുരക്ഷാ സന്ദേശങ്ങൾ മുഴക്കുകയും ചെയ്തിരുന്നു.
തുടർചലനങ്ങൾ ഉണ്ടായാൽ കെട്ടിടങ്ങളിൽ നിന്നും അടിസ്ഥാന സൗകര്യങ്ങളിൽ നിന്നും മാറി തുറന്ന നിലത്തേയ്ക്ക് മാറാൻ ഇസ്രേയലി അധികൃതർ നിവാസികളോട് ആവശ്യപ്പെട്ടു. എന്നാൽ കാര്യമായ തുടർ ചലനങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആഫ്രിക്കൻ, അറേബ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾക്കിടയിൽ ഉള്ള ഒരു പ്രധാന ഭൂകമ്പ വിളളൽ മേഖലയിലുള്ള ജോർദ്ദാൻ താഴ്വരയ്ക്കു സമീപമാണ് ഈ ഭൂകമ്പ മേഖല.
അനഡോലു അജാൻസിയുടെ റിപ്പോർട്ട് അനുസരിച്ച് “യുഎസ് ആക്രമണത്തിനു ശേഷം ഏതു നിമിഷവും ഇറാനിയൻ പ്രതികരണം ഉണ്ടാകാം എന്ന ആശങ്കകൾക്കിടയിൽ ആണ് ” ഇസ്രയേൽ സൈനിക സന്നദ്ധതയുടെ നിലവാരം ഉയർത്തിയിരിക്കുന്നത്.ഡിമോണയിൽ നിന്ന് ഏകദേശം പതിമൂന്ന് കിലോമീറ്റർ തെക്കുകിഴക്കായി നെഗേവ് മരുഭൂമിയിലാണ് ഷിമോൺ പെരസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇത് ഓൺലൈനിൽ ഊഹാപോഹങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടി
.ഭൂകമ്പം സ്വാഭാവികമാണെന്ന് ഇസ്രായേൽ അധികൃതർ വാദിക്കുന്നു. ഭൂകമ്പ പ്രവർത്തനങ്ങൾക്ക് സാധ്യതയുള്ള ജോർദാൻ താഴ്‌വരയ്ക്കടുത്താണ് ഭൂകമ്പം ഉണ്ടായത്.ടൈംസ് ഒഫ് ഇസ്രായേൽ റിപ്പോർട്ട് പ്രകാരം, വിദഗ്ധർ കണക്കാക്കുന്നത് 80 മുതൽ 100 വർഷം കൂടുമ്പോൾ അവിടെ ഒരു വലിയ ഭൂകമ്പം സംഭവിക്കുമെന്നാണ്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തെക്കൻ ഇസ്രായേലിലാണെങ്കിലും, മധ്യ ഇസ്രായേലിലും തലസ്ഥാനമായ ജറുസലേമിന് വടക്കുള്ള പ്രദേശങ്ങളിലും പോലും ഭൂകമ്പങ്ങൾ അനുഭവപ്പെട്ടു. നെഗേവ് മരുഭൂമി മേഖലയ്ക്ക് അപ്പുറത്ത് സൈറണുകൾ മുഴങ്ങിയതിനാൽ ഭൂചലനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായി എന്നും റിപ്പോർട്ടുകളുണ്ട്.