സ്വതന്ത്ര സ്ഥാനാർഥി കാതറിൻ കോൺലി,ഫിനാഫാൾ സ്ഥാനാർഥി ജിം ഗാവിൻ,ഫിനഗേലിന്‍റെ സ്ഥാനാർഥി ഹെതർ ഹംഫ്രീസ്
file photo
ഡബ്ലിൻ: ഒക്റ്റോബർ 24 ന് അയർലണ്ടിൽ നടക്കുന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് മുമ്പെങ്ങുമില്ലാത്ത വിധം മന്ദഗതിയിലെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ 5,500ലധികം പോളിങ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് നടക്കുകയാണ്. ഏതാണ്ട് 36 ദശലക്ഷം പേർക്ക് വോട്ടവകാശം ഉണ്ടെങ്കിലും വളരെ മന്ദഗതിയിലാണ് രാജ്യമെമ്പാടും പോളിങ് നടക്കുന്നത്. മിക്ക പോളിങ് സ്റ്റേഷനുകളിലും ആദ്യ മണിക്കൂറുകളിൽ ഓഫീസർമാർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇത് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വൈമുഖ്യം വ്യക്തമാക്കുന്നു എന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
നഗരങ്ങളിലെ ബൂത്തുകളിലാണ് പോളിങ് ഏറ്റവും കുറഞ്ഞത്. ഈ നില രാത്രി വരെ തുടർന്നാൽ ഇത്തവണത്തെ അയർലണ്ട് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ 30 ശതമാനത്തിൽ താഴെയാകും പോളിങ് നിലവാരം. രഹസ്യ ബാലറ്റ് ആയതിനാൽ വോട്ടർ ആർക്കാണ് വോട്ട് ചെയ്തതെന്നത് വ്യക്തമാക്കുന്ന സെൽഫികളോ ചിത്രങ്ങളോ എടുക്കുന്നത് നിയമ വിരുദ്ധമാണ്. അത്തരത്തിൽ പ്രവർത്തിക്കുന്നവർക്ക് നിയമ നടപടി നേരിടേണ്ടി വരുമെന്നും ഇലക്ഷൻ കമ്മീഷൻ മുന്നറിയിപ്പു നൽകി.
മൂന്നു സ്ഥാനാർഥികളാണ് ഐറിഷ് പ്രസിന്‍റ് സ്ഥാനത്തേയ്ക്ക് മത്സര രംഗത്തുള്ളത്. എന്നാൽ ഇവരിൽ നിന്നും ഫിനാഫാൾ സ്ഥാനാർഥി ജിം ഗാവിൻ മത്സരത്തിനിടെ പിന്മാറി. എങ്കിലും നാമ നിർദേശ സമയ പരിധി കഴിഞ്ഞതിനാൽ അദ്ദേഹത്തിന്‍റെ പേരും ബാലറ്റ് പേപ്പറിലുണ്ടാകും. ഭരണകക്ഷിയായ ഫിനഗേലിന്‍റെ സ്ഥാനാർഥി ഹെതർ ഹംഫ്രീസ്, സ്വതന്ത്ര സ്ഥാനാർഥി കാതറിൻ കോൺലി എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
വോട്ടെണ്ണൽ ഒക്റ്റോബർ 25 നു രാവിലെ ഒൻപതു മണിക്ക് ആരംഭിക്കും. വൈകുന്നേരത്തോടെ വിജയിയെ അറിയാനാകും. നിലവിൽ ഭരണകക്ഷി സ്ഥാനാർഥിക്ക് കനത്ത പരാജയം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കു കൂട്ടലുകളും അഭിപ്രായ സർവേകളും പറയുന്നത്.