പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാർക്ക് കാർണിയും
file photo
ഡൽഹി: നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ക്യാനഡ പ്രധാനമന്ത്രി മാർക്ക് കാർണി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിലെ ഹൈദരബാദ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം മാർച്ചിൽ അധികാരമേറ്റ ശേഷം മാർക്ക് കാർണി നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
ഫെബ്രുവരി 27ന് ഇന്ത്യയിലെത്തിയ അദ്ദേഹം ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും ദീർഘകാലമായുള്ള നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഈ സന്ദർശനം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ കരാറിന് (Economic Cooperation Agreement)വൈകാതെ തന്നെ അന്തിമരൂപം നൽകും. ഇതിന്‍റെ ഭാഗമായി വിവിധ മേഖലകളിലായി എട്ടു പ്രധാനകരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വച്ചു. ഊർജ്ജം, സാങ്കേതിക വിദ്യ, വ്യാപാരം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും ക്യാനഡയും തീരുമാനിച്ചു. ആഗോള വിപണിയിൽ ഇന്ത്യയുടെ സ്വാധീനം വർധിച്ചു വരുന്ന സാഹചര്യത്തിൽ ക്യാനഡയുമായുള്ള പുതിയ വ്യാപാര കരാറുകൾ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് വൻ കരുത്താകും.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധാവസ്ഥയും കൂടിക്കാഴ്ചയിൽ ഗൗരവകരമായി ചർച്ച ചെയ്യപ്പെട്ടു.യുദ്ധം അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്നും ഇരു നേതാക്കളും സംയുക്തമായി പ്രസ്താവിച്ചു. മേഖലയിലെ മാനുഷിക പ്രതിസന്ധികളിൽ ഇരു രാജ്യങ്ങളും ആശങ്ക രേഖപ്പെടുത്തി. ദില്ലി സന്ദർശനം പൂർത്തിയാക്കിയ മാർക്ക് കാർണി ഇന്ന് ഓസ്ട്രേലിയയിലേക്ക് തിരിക്കും. നയതന്ത്ര തലത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ച ശേഷമാണ് അദ്ദേഹം മടങ്ങുന്നത്.