കുവൈറ്റിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിന്‍റെ ദൃശ്യം.
അബുദാബി: കുവൈറ്റിന്‍റെ അതിർത്തിയിലെ മൂന്ന് പോസ്റ്റുകൾക്കും കുവൈറ്റ് ഓയിൽ കമ്പനി നടത്തുന്ന കടലിലെ എണ്ണ ഖനന പ്ലാറ്റ്‌ഫോമിനും നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഈ ആക്രമണത്തിൽ എണ്ണ ഖനന പ്ലാറ്റ്‌ഫോമിന് കേടുപാടുകൾ സംഭവിക്കുകയും അവിടെയുണ്ടായിരുന്ന ഒരു തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കുവൈറ്റിന് നേരെ നടന്ന ഈ നീക്കം ആ രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് യുഎഇ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇത് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
കുവൈറ്റിന് യുഎഇ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കുവൈറ്റ് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് യുഎഇ പ്രഖ്യാപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് വിദേശകാര്യ മന്ത്രാലയം ആശംസിച്ചു.