പ്രതീകാത്മക ചിത്രം
ദുബായ്: യെമൻ തീരത്ത് ചെങ്കടലിൽ ചരക്ക് കപ്പലിനു നേരെ ആക്രമണം നടന്നതായി ബ്രിട്ടീഷ് സൈന്യം. ബ്രിട്ടീഷ് നാവികസേനയുടെ ഭാഗമായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്‍ററാണ് വിവരം പുറത്തുവിട്ടത്. അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടോ എന്ന വിവരം ലഭ്യമായിട്ടില്ല. ഏതു രാജ്യത്തിന്‍റെ കപ്പലാണെന്നോ ഉണ്ടായ നാശനഷ്ടത്തിന്‍റെ തോത് സംബന്ധിച്ച വിവരമോ പുറത്തുവന്നിട്ടില്ല. അജ്ഞാതരായ സായുധ സംഘം ആക്രമണം നടത്തിയെന്നാണ് ബ്രിട്ടീഷ് സൈന്യം പുറത്തുവിട്ട വിവരം.
കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം ആരംഭിക്കുമെന്ന് യെമനിലെ ഹൂതി വിമതർ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ അവർ ഇതുവരെ ആക്രമണം തുടങ്ങിയിട്ടില്ല. അതേസമയം മേഖലയ്ക്ക് സമീപം സൊമാലിയൻ കൊള്ളക്കാരുടെ സാന്നിധ്യം സജീവമാണ്. എന്നാൽ ഇവരാണോ ആക്രമണം നടത്തിയതെന്നത് വ്യക്തമല്ല.