ബ്രെന്‍റ് ക്രൂഡിന്‍റെ വില ബാരലിന് 111.50 ഡോളർ വരെ
file photo
ന്യൂയോർക്ക്: യുഎസ്-ഇറാൻ സംഘർഷം അനന്തമായി തുടരുന്നതിനിടയിൽ കുതിച്ചുയർന്ന് എണ്ണ വില. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ക്രമാതീതമായി ഉയർന്നു.2022 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേയ്ക്കാണ് എണ്ണ വില കുതിക്കുന്നത്. ബ്രെന്‍റ് ക്രൂഡിന്‍റെ വില ബാരലിന് 111.50 ഡോളർ വരെ ഉയർന്നു.
ഇറാൻ യുദ്ധം ആരംഭിച്ചതിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന എണ്ണ വില കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 119.50 ഡോളറായിരുന്നു. എന്നാൽ ജൂണിൽ വിതരണം ചെയ്യേണ്ട ബ്രെന്‍റ് ക്രൂഡിന്‍റെ വില ബുധനാഴ്ച വ്യാപാരത്തിനിടെ ഈ റെക്കോഡും മറികടന്ന് 119.76 ഡോളർ വരെ കുതിച്ചുയർന്നു. ഇറാനിയൻ കപ്പലുകൾക്കെതിരേയുള്ള അമെരിക്കൻ ഉപരോധം തുടരാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചതാണ് എണ്ണ വില വർധിക്കാൻ മുഖ്യ കാരണം.
ഗൾഫ് മേഖലയിലുള്ള ഉപരോധം ഇറാന് വലിയ തിരിച്ചടിയാണ്. ഇതിനു പകരമായി മറ്റ് എണ്ണക്കപ്പലുകൾ ഹോർമൂസ് കടലിടുക്കു വഴി പ്രവേശിക്കുന്നതിന് ഇറാൻ വിലക്ക് ഏർപ്പെടുത്തി. ഉപരോധം അവസാനിക്കാതെ കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ.
ഇത് ലോകം മുഴുവനുമുള്ള ഉപഭോക്താക്കൾക്ക് ഉള്ള എണ്ണ വിതരണത്തെ സാരമായി ബാധിച്ചു. എണ്ണ വില വർധിക്കുന്ന പശ്ചാത്തലത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നത് താൽക്കാലികമായി നിർത്തി വയ്ക്കാൻ അമെരിക്കൻ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് തീരുമാനിച്ചു. കൂടുതൽ ഇളവുകൾ നൽകുമെന്ന സൂചനകൾ ഒന്നും തന്നെ തീരുമാനത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് യോഗത്തിൽ പങ്കെടുത്ത മൂന്നു ഫെഡറൽ റിസർവ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.