ദുബായ്: ദുബായ് ബിസിനസ് ബേ മേഖലയിൽ ഉണ്ടായ തർക്കത്തിനിടെ മൂന്ന് പേരെ കത്തികൊണ്ട് ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയുടെ ശിക്ഷ ശരിവച്ച് ദുബായ് അപ്പീൽ കോടതി.
ആക്രമിച്ചതിന് പുറമെ ഭീഷണിപ്പെടുത്തുകയും മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തതിനാണ് ഈജിപ്റ്റുകാരനായ പ്രതിയെ മൂന്ന് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 2024 ഏപ്രിൽ 4 ന് പുലർച്ചെ 2:45 ഓടെയാണ് സംഭവം നടന്നത്. ആദ്യ ഇരയുടെ തുടയിലും രണ്ടാമത്തെ ഇരയുടെ കൈയിലും മൂന്നാമന്‍റെ മുഖത്തുമാണ് പരുക്കേറ്റത്.
ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം നിഷേധിച്ചുവെങ്കിലും ഇരകളുടെ സാക്ഷിമൊഴികളും മെഡിക്കൽ രേഖകളും ഉൾപ്പെടെ ഹാജരാക്കിയ തെളിവുകൾ പരിശോധിച്ച് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മൂന്ന് മാസത്തെ ജയിൽ വാസത്തിന് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.