റോപ്പ് ഘടിപ്പിക്കാൻ മറന്നു; ബഞ്ചി ജമ്പിങ്ങിനിടെ 21 കാരി 130 അടി താഴ്ചയിലേക്ക് വീണു മരിച്ചു
സവോ പോളോ: ബ്രസീലിലെ സാവോ പോളോയിൽ ബഞ്ചി ജമ്പിങ്ങിനിടെ 21 കാരി മരിച്ചു. റോപ്പ് ഘടിപ്പിക്കുന്നതിന് മുൻപായി പാലത്തിൽ നിന്ന് 130 അടിയിലേക്ക് യുവതിയെ തള്ളിയിട്ടതാണ് മരണകാരണം. മരിയ എഡ്വേർഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് സ്കെലിറ്റൺ ബ്രിഡ്ജിൽ നടന്ന അപകടത്തിൽ മരിച്ചത്.
സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കും മുൻപ് തന്നെ യുവതിയെ പാലത്തിനരികിലേക്ക് കൊണ്ടുപോവുകയും താഴേക്ക് റിലീസ് ചെയ്യുകയുമായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവ സമയം മരിയയുടെ പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു. യുവതിയെ റിലീസ് ചെയ്യുന്നത് കണ്ട് നിന്നവർ റോപ്പ് ശ്രദ്ധിക്കൂ എന്ന് വിളിച്ചു പറയുന്നത് വീഡിയോയിൽ കേൾക്കാം. സംഭവം കണ്ടു നിന്ന പ്രതിശ്രുത വരൻ കുഴഞ്ഞു വീണു.
സംഭവത്തിൽ 6 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇനിയും കൂടുതൽ പേർ അറസ്റ്റിലാവുമെന്നാണ് വിവരം. യാതൊരു സുരക്ഷാ നടപടികളുമില്ലാതെ സാഹസിക വിനോദം സംഘടിപ്പിച്ചവർക്കെതിരേ കടുത്ത ക്രിമിനൽ നടപടിയുണ്ടാവുമെന്ന് സിവിൽ പൊലീസ് അറിയിച്ചു.