മഡുറോ തീവ്രവാദ നേതാവ് : ട്രംപ്
file photo
വാഷിങ്ടൺ: വെനിസ്വേലയിലെ കാർട്ടൽ ഡി ലോസ് സോളസിനെ ഒരു വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുമെന്നു വ്യക്തമാക്കി യുഎസ് . ഇതോടെ വെനിസ്വേലയ്ക്കു മേലുള്ള സമ്മർദ്ദം നൂറിരട്ടിയായി. യുഎസിന് രാജ്യത്തെ ചില ആസ്തികളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടാൻ ഈ നീക്കം അനുവദിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചു. വെനിസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമാണ് ഈ കാർട്ടലിന് നേതൃത്വം നൽകുന്നതെന്ന് യുഎസ് ആരോപിക്കുന്നു.
ട്രംപ് സൈനിക നടപടികൾ പരിഗണിക്കുന്നതിനിടയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വർധിച്ചു വരുന്ന പിരിമുറുക്കങ്ങളുടെ മറ്റൊരു സൂചനയായിരുന്നു ഈ പ്രഖ്യാപനം. മഡുറോയും കൂട്ടാളികളും വെനിസ്വേലയുടെ നിയമാനുസൃതമായ സർക്കാരിനെ പ്രതിനിധീകരിക്കുന്നില്ലെന്നും ട്രെൻ ഡി അരഗ്വ, സിനലോവ കാർട്ടൽ തുടങ്ങിയ മറ്റ് എഫ്റ്റി ഒകൾ ഉൾപ്പടെയുള്ള കാർട്ടൽ ഡി ലോസ് സോളസ് നമ്മുടെ അർധഗോളത്തിൽ ഉടനീളം നടക്കുന്ന തീവ്രവാദ അതിക്രമങ്ങൾക്കും യുണൈറ്റഡ് സ്റ്റേറ്റ്സിലേയ്ക്കും യൂറോപ്പിലേയ്ക്കുമുള്ള മയക്കു മരുന്നു കടത്തിനും ഉത്തരവാദികളാണന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറപ്പെടുവിച്ച പ്രഖ്യാപനത്തിൽ പറയുന്നു. നവംബർ 24 മുതൽ ഈ പ്രഖ്യാപനം നിലവിൽ വരും.
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ ഇക്കഴിഞ്ഞ ഞായറാഴ്ച കരീബിയനിൽ എത്തിയതുൾപ്പടെ യുഎസ് തങ്ങളുടെ സൈനിക സാന്നിധ്യം വർധിപ്പിച്ചതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം.യുഎസ് സേന മയക്കുമരുന്ന് കടത്ത് ഓപ്പറേഷനുകൾ ലക്ഷ്യമിടുന്നതിനിടെ ട്രംപും മഡുറോയും തമ്മിലുള്ള പിരിമുറുക്കം വർധിച്ചു. ഈ വാരാന്ത്യത്തിൽ യുഎസ് മയക്കുമരുന്നു ബോട്ടുകൾക്കു നേരെ തങ്ങളുടെ 21ാമത്തെ ആക്രമണമായിരുന്നു നടത്തിയത്.