സൗദിക്കായി ഇറാൻ-പാക് രഹസ്യ മധ്യസ്ഥത
റിയാദ്/ഇസ്ലാമബാദ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ സൗദി അറേബ്യയെ ഇറാന്‍റെ മിസൈൽ ആക്രമണങ്ങളിൽ നിന്നു സംരക്ഷിക്കാൻ പാക്കിസ്ഥാന്‍റെ മധ്യസ്ഥതയിൽ രഹസ്യ ധാരണ ഉണ്ടാക്കിയതായി വാർത്ത പുറത്തു വിട്ട് ദി ടൈംസ് ഒഫ് ഇസ്രയേൽ. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിന്‍റെ മധ്യസ്ഥതയിൽ കഴിഞ്ഞ മാർച്ച് മാസത്തിലാണ് കരാർ ഒപ്പു വച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അമെരിക്കയ്ക്കുള്ള തിരിച്ചടിയെന്നോണം ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് സൗദി അറേബ്യയെ ഒഴിവാക്കുക എന്നതാണ് കരാറിന്‍റെ പ്രധാന ലക്ഷ്യം. സൗദിയെ ആക്രമിക്കാതിരിക്കുന്നതിനു പകരം ഇറാനെതിരേയുള്ള ഉപരോധങ്ങൾ മറികടന്ന് അനധികൃതമായി എണ്ണ വിദേശത്തേയ്ക്കു കയറ്റുമതി ചെയ്യാൻ പാക്കിസ്ഥാൻ സൗകര്യമൊരുക്കും.
ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് തലവൻ അഹമ്മദ് വാഹിദിയും പാക് സൈനിക മേധാവി അസിം മുനീറും തമ്മിലുള്ള ബിസിനസ് ബന്ധമാണ് ഈ രഹസ്യ ചർച്ചകൾക്ക് വഴിയൊരുക്കിയത്
ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് തലവൻ അഹമ്മദ് വാഹിദിയും പാക് സൈനിക മേധാവി അസിം മുനീറും തമ്മിലുള്ള ബിസിനസ് ബന്ധമാണ് ഈ രഹസ്യ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഇറാനിൽ നിന്നു പാക്കിസ്ഥാനിലേയ്ക്ക് അനധികൃതമായി എണ്ണ കടത്തുന്നതിൽ ഇരു രാജ്യങ്ങൾക്കും സംയുക്ത പങ്കാളിത്തമുണ്ടെന്നാണ് വിവരം.
കഴിഞ്ഞ വർഷം അവസാനത്തോടെ ആരംഭിച്ച ഈ നിയമവിരുദ്ധ എണ്ണക്കച്ചവടത്തിലൂടെ അമെരിക്കൻ ഉപരോധങ്ങൾ നിലനിൽക്കെ തന്നെ ഇരു രാജ്യങ്ങളും വൻ തോതിൽ പണം സമ്പാദിക്കുന്നതായും ടൈംസ് ഒഫ് ഇസ്രയേൽ പറയുന്നു.
യുദ്ധത്തിന്‍റെ ആദ്യ മാസങ്ങളിൽ മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളെപ്പോലെ സൗദി അറേബ്യയ്ക്ക് നേരെയും ഇറാന്‍റെ ആക്രമണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ രഹസ്യ കരാർ നിലവിൽ വന്നതോടെ കഴിഞ്ഞ മൂന്നു മാസമായി സൗദിക്കു നേരെ ഇറാന്‍റെ ഭാഗത്തു നിന്നും കാര്യമായ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല.
എന്നാൽ മൂന്നു മാസത്തെ ശാന്തതയ്ക്കു ശേഷം കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാൻ സൗദിക്കു നേരെ ഒരു മിസൈൽ തൊടുത്തു വിട്ടു. ഇതോടെ സൗദിക്കു നേരെയുള്ള ആക്രമണം തുടർന്നാൽ എണ്ണക്കച്ചവടം അവസാനിപ്പിക്കേണ്ടി വരുമെന്ന് അസിം മുനീർ ഇറാൻ സൈനിക മേധാവിക്ക് കടുത്ത മുന്നറിയിപ്പു നൽകി. സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിൽ പരസ്പര പ്രതിരോധ കരാറുണ്ട്. ഇതനുസരിച്ച് ഏതെങ്കിലും ഒരു രാജ്യത്തിനു നേരെയുണ്ടാകുന്ന ആക്രമണം ഇരു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കപ്പെടും.