"എംടി സൻമാർ ഹെറാൾഡ് ന്ഒഡീഷയിലെ പരദ്വീപ് തുറമുഖത്ത് നൽകിയ സ്വീകരണം
ഡൽഹി: ഇറാഖിൽ നിന്നുള്ള ഏകദേശം 20 ലക്ഷം ബാരൽ അസംസ്കൃത എണ്ണയുമായി പുറപ്പെട്ട "എംടി സൻമാർ ഹെറാൾഡ്'എന്ന എണ്ണക്കപ്പൽ ഒഡീഷയിലെ പരദ്വീപ് തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേർന്നു.
സംഘർഷഭരിതമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പലിന്‍റെ യാത്ര അതീവ അപകടം പിടിച്ചതായിരുന്നു. യാത്രാമധ്യേ കപ്പലിനു നേരേ വെടിവയ്പ് ഉണ്ടായതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാഖിൽ നിന്നുള്ള ബസ്ര മീഡിയം, ബസ്ര ഹെവി ഇനങ്ങളിൽ പെട്ട അസംസ്കൃത എണ്ണയാണ് കപ്പലിൽ ഉണ്ടായിരുന്നത്.
"എംടി സൻമാർ ഹെറാൾഡ്
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ഹോർമൂസ് കടലിടുക്കിലെ ഇറാൻ അതിർത്തിക്കു സമീപത്തു കൂടി സഞ്ചരിക്കുമ്പോഴാണ് കപ്പലിനു നേരെ വെടിവയ്പ് ഉണ്ടായത്. ആക്രമണത്തിൽ കപ്പലിന്‍റെ നിയന്ത്രണ മുറിയുടെ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വെടിയുണ്ടകളുടെയും ഷെല്ലുകളുടെയും ചില്ലറുകൾ തെറിച്ച് കപ്പലിന് നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ കപ്പൽ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ സാധിച്ചു. ലോകത്തെ ഏറ്റവും തിരക്കേറിയ എണ്ണക്കടത്തു പാതകളിൽ ഒന്നായ ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള തലത്തിൽ വൻ ആശങ്കയാണ് ഉയർത്തുന്നത്.