മസ്കിന്‍റെ കമ്പനികളെ നശിപ്പിക്കാൻ ഞാനില്ല:ട്രംപ്
getty image
വാഷിങ്ടൺ: ഇലോൺ മസ്കിന്‍റെ വ്യവസായത്തെ തകർക്കാൻ താനില്ലെന്നും മസ്കിനെതിരേ താൻ നിലകൊള്ളുന്നു എന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്നും അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇത്തരത്തിൽ പ്രതികരിച്ചത്.
"മസ്കിന്‍റെ കമ്പനികൾ അമെരിക്കയിൽ കൂടുതൽ വിപുലമാകാൻ താൻ ആഗ്രഹിക്കുന്നു. മസ്കിന്‍റെ വ്യവസായങ്ങൾ ഉൾപ്പടെ നമ്മുടെ രാജ്യത്തെ എല്ലാ ബിസിനസുകളും അഭിവൃദ്ധിപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ എത്ര പുരോഗതി പ്രാപിക്കുന്നുവോ അതനുസരിച്ച് രാജ്യവും വളരുന്നു. അത് എല്ലാവർക്കും നല്ലതാണ്' എന്നിങ്ങനെയായിരുന്നു ട്രൂത്ത് സോഷ്യലിലെ ട്രംപിന്‍റെ വാക്കുകൾ.
മസ്കിനെ അമെരിക്കയ്ക്ക് ആവശ്യമുണ്ടെന്നും ട്രംപ് പറഞ്ഞു. ടെസ് ല, സ്പേസ് എക്സ് തുടങ്ങിയ സ്ഥാപനങ്ങൾക്കുള്ള പിന്തുണ അമെരിക്ക നിർത്തലാക്കിയേക്കുമെന്ന പ്രചരണങ്ങൾ സജീവമായ ഘട്ടത്തിലാണ് ട്രംപിന്‍റെ പ്രതികരണം. മസ്കിന്‍റെ കമ്പനികൾക്കുള്ള ഫെഡറൽ സബ്സിഡികൾ നിർത്തലാക്കുമെന്ന പ്രചരണവും ട്രംപ് നിഷേധിച്ചു.
മസ്കിനു ലഭിക്കുന്ന വൻ തോതിലുള്ള സബ്സിഡികൾ ഭാഗികമായോ മുഴുവനായോ എടുത്തു കളഞ്ഞു കൊണ്ട് താൻ അദ്ദേഹത്തിന്‍റെ കമ്പനികളെ നശിപ്പിക്കുമെന്ന പ്രചരണവും വ്യാപകമാണെന്നും എന്നാൽ അത്തരമൊരു നടപടി തന്‍റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.