ഗ്രീൻ ലാന്‍റ് വിഷയം
യുഎസിന്‍റെ അന്തസിനു ചേർന്നതല്ലെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ
file photo
വാഷിങ്ടൺ: ഗ്രീൻ ലാന്‍ഡ് വിഷയത്തിൽ ട്രംപിന്‍റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. ഡെന്മാർക്കിന്‍റെ ഉടമസ്ഥതയിലുള്ള ഈ ദ്വീപിനെ അമെരിക്കയുമായി ചേർക്കാൻ സൈനിക ശക്തി ഉപയോഗിക്കുമെന്ന ട്രംപിന്‍റെ ഭീഷണി അമെരിക്കയുടെ നയതന്ത്ര വിശ്വാസ്യതയെ തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
ഡെന്മാർക്ക് അമെരിക്കയുടെ അടുത്ത സഖ്യകക്ഷിയാണ്. സ്വന്തം സഖ്യ കക്ഷിക്കെതിരെ സൈനിക നീക്കം നടത്തുമെന്ന് പറയുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും ബോൾട്ടൺ പറഞ്ഞു. ട്രംപിന്‍റെ ഇത്തരം പ്രസ്താവനകൾ അമെരിക്കൻ വിദേശ നയത്തിന് വൻ ആഘാതമുണ്ടാക്കും. ഇത് അമെരിക്കയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ തകരാറിൽ ആക്കുന്ന ഒരു നയതന്ത്ര ദുരന്തമാണ് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് 16 സൈനികത്താവളങ്ങൾ ഗ്രീൻലാന്‍ഡിൽ അമെരിക്ക പരിപാലിച്ചിരുന്നു. 1951 ലെ പ്രതിരോധ കരാർ പ്രകാരം നിലവിൽ തന്നെ അമെരിക്കയ്ക്ക് അവിടെ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കുമെന്നിരിക്കെ, എന്തിനാണ് പുതിയ ഒരു ഏറ്റുമുട്ടലിന് വഴിമരുന്നിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഗ്രീൻ ലാന്‍ഡ് സ്വന്തമാക്കണം എന്ന ആഗ്രഹം 2018ൽ തന്നെ ട്രംപ് തന്‍റെ മുന്നിൽ അവതരിപ്പിച്ചിരുന്നു എന്നും ബോൾട്ടൺ വെളിപ്പെടുത്തി. ഗ്രീൻലാന്‍ഡിലെ ജനങ്ങളെയും സഖ്യകക്ഷിയായ ഡെന്മാർക്കിനെയും ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ട്രംപിന്‍റെ സംസാരം അമെരിക്കയുടെ അന്തസിനു ചേർന്നതല്ല എന്നാണ് ബോൾട്ടൺ വിമർശിച്ചത്. ട്രംപിന്‍റെ ഈ കടുത്ത നിലപാട് ആഗോള തലത്തിൽ വൻ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.