ഇറാൻ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ തലയിൽ ബോംബിടും
ഇറാനുമായുള്ള സമാധാന കരാർ ഒപ്പു വയ്ക്കാൻ മണിക്കൂറുകൾ ശേഷിക്കെ കടുത്ത ഭീഷണി സ്വരവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. നിലവിലെ ധാരണാ പത്രം അന്തിമമല്ലെന്നും ഇറാൻ വ്യവസ്ഥകൾ ലംഘിച്ചാൽ ബോംബാക്രമണം നടത്തുമെന്നും ഫ്രാൻസിലെ ജി 7 ഉച്ചകോടിക്കിടെ ട്രംപ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 47 വർഷമായി ഇറാൻ മോശമായാണ് പെരുമാറുന്നതെന്നും കരാറിൽ അതൃപ്തി തോന്നിയാൽ യുഎസ് പിന്മാറുമെന്നും ഈജിപ്ഷ്യൻ പ്രസിഡന്‍റിനൊപ്പമുള്ള ചർച്ചയിൽ ട്രംപ് വ്യക്തമാക്കി.
എന്നാൽ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള ഈ ഉടമ്പടി ഒഴിവാക്കാനാകാത്തതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈ കരാറിലൂടെ ഇറാന് ആണവ ബോംബ് നിർമിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാനാകും. ഹോർമൂസ് കടലിടുക്ക് ഭാഗികമായി തുറന്നു കഴിഞ്ഞതായും അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇത് പൂർണമായി തുറക്കുമെന്നും യുഎസ് പ്രസിഡന്‍റ് അവകാശപ്പെട്ടു.