ജോഷ്വാ ബ്രൗൺ
മെൽബണിലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരന്‍ നവജാത ശിശുക്കൾ ഉൾപ്പടെയുള്ള കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതായി തെളിഞ്ഞതിനു പിന്നാലെ 1200 ഓളം കുട്ടികളൾക്ക് ലൈംഗിക രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങി ഓസ്ട്രേലിയ സർക്കാർ.
ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരനായ ജോഷ്വാ ബ്രൗൺ (26) എന്നയാളാണ് വിക്റ്റോറിയ പൊലീസിന്‍റെ അറസ്റ്റിലാവുന്നത്. മേയ് മാസത്തിൽ അറസ്റ്റിലായ ഇയാൾക്കെതിരേ ലൈംഗിക പീഡനം അടക്കമുള്ള 70ലേറെ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
2022 ഏപ്രിലിനും 2023 ജനുവരിക്കും ഇടയിൽ 5 മാസം പ്രായമുള്ള ഒരു കുട്ടി ഉൾപ്പെടെ, 2 വയസിന് താഴെയുള്ള 8 കുട്ടികളെ ഇയാൾ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 2017 ജനുവരി മുതൽ 2025 മേയ് മാസം വരെ ഇയാൾ മുന്‍പ് ജോലി ചെയ്തിരുന്ന 20 ലേറെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തതായി വ്യക്തമാകുന്നത്. ഇതോടെയാണ് കുട്ടികളെ ലൈംഗിക രോഗങ്ങൾക്കായി പരിശോധിക്കാന്‍ സർക്കാർ തീരുമാനിക്കുന്നത്.
ഇയാളുടെ പക്കൽ ശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രവർത്തികാനുള്ള സാധുവായ രേഖകൾ ഉണ്ടായിരുന്നതായും പിടിക്കപ്പെടുന്ന സമയത്തും ഇയാൾ മറ്റൊരിടത്ത് ചൈൽഡ്കെയർ വർക്കർ ആയി ജോലി ചെയ്യുകയായിരുന്നു എന്ന് വിക്ടോറിയ പൊലീസിലെ ജാനറ്റ് സ്റ്റീവൻസൺ പറഞ്ഞു.
അതേസമയം, കുറ്റാരോപിതനായ വ്യക്തിക്ക് ലൈംഗിക രോഗങ്ങളുള്ളതായി സ്ഥിരീകരിച്ചോ എന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും കുട്ടികൾക്ക് ബാധിച്ചിരിക്കാവുന്ന അണുബാധകൾക്ക് ഒരുപരിധിവരെ ആന്‍റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയുന്നതിനാൽ മുന്‍ കരുതലിന്‍റെ ഭാഗമായി കുട്ടികളോട് പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് വിക്ടോറിയയിലെ ചീഫ് ഹെൽത്ത് ഓഫീസറായ ഡോ. ക്രിസ്റ്റ്യൻ മഗ്രാത്ത് പറഞ്ഞു.
ഏകദേശം 2600ഓളം കുടുംബങ്ങളെ ഇതോടെ ബന്ധപ്പെട്ടതായും 1200 കുട്ടികളെ ലൈംഗിക രോഗങ്ങളുണ്ടോയെന്ന പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചതായും ഡോ. ക്രിസ്റ്റ്യൻ മഗ്രാത്ത് ചൊവ്വാഴ്ച വിശദമാക്കി. ഇക്കാലയളവിൽ ഈ ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന കുട്ടികൾക്ക് എച്ച്ഐവി അടക്കമുള്ള ലൈംഗിക രോഗങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് സർക്കാർ.