കെ.പി. ശർമ ഒലി
കാഠ്മണ്ഡു: 'ജെൻ സി' പ്രതിഷേധം ശക്തമാകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു. നേപ്പാളിൽ 2 ദിവസമായി തുടരുന്ന അക്രമാസ്ക്തമായ അഴിമതി വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണ് രാജി. ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം.
പ്രധാനമന്ത്രിയുടെ സ്വേച്ഛാധിപത്യ നടപടിക്കും അഴിമതി ഭരണത്തിനുമെതിരേയാണ് പ്രതിഷേധം അരങ്ങേറിയത്. പ്രക്ഷോഭത്തിൽ 19 പേർ മരിച്ചിരുന്നു. സോഷ്യൽ മീഡിയ നിരോധനത്തെ തുടർന്ന് ആരംഭിച്ച പ്രക്ഷോഭം സർക്കാരിനെതിരേ തിരിയുകയായിരുന്നു.
പ്രധാനമന്ത്രി രാജിവക്കും വരെ പ്രതിഷേധിക്കുമെന്ന് യുവാക്കൾ പ്രതികരിച്ചിരുന്നു. മന്ത്രിമാരുടെയും പ്രസിഡന്‍റിന്‍റെയും വീടുകളിൽ പാർലമെന്‍റ് മന്ദിരത്തിനും പ്രധാനമന്ത്രി ഒലിയുടെ വീടിനും പ്രതിഷേധക്കാർ തീയിട്ടു. രാജ്യത്തുടനീളം വലിയ നാശനഷ്ടങ്ങളുണ്ടാവുകയും പ്രക്ഷോഭം അനിയന്ത്രിതമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ നിർണായക നടപടി.