ഇസ്ഫഹാനിൽ എഫ്-14 വിമാനങ്ങൾ തകർത്ത് ഐഡിഎഫ്
file photo
ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം അതി തീവ്രമായി തുടരുന്നതിനിടെ ഇറാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും യുദ്ധവിമാനങ്ങളെയും ലക്ഷ്യമിട്ട് ഇസ്രേയൽ വ്യോമസേനയുടെ വൻ ആക്രമണം. കഴിഞ്ഞ ശനിയാഴ്ച ഇസ്ഫഹാൻ വിമാനത്താവളത്തിനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍റെ കരുത്തുറ്റ എഫ്-14 പോർവിമാനങ്ങൾ തകർത്തതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു.
എത്ര വിമാനങ്ങൾ തകർക്കപ്പെട്ടു എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇറാന്‍റെ വ്യോമ പ്രതിരോധ ശേഷിക്ക് വൻ ആഘാതമേൽപ്പിക്കാൻ ഈ നീക്കത്തിലൂടെ സാധിച്ചു എന്നാണ് വിലയിരുത്തൽ. വിമാനങ്ങൾക്ക് പുറമേ ഇറാന്‍റെ അത്യാധുനിക റഡാർ കണ്ടെത്തൽ സംവിധാനങ്ങളും വ്യോമപ്രതിരോധ സജ്ജീകരണങ്ങളും ഇസ്രേയൽ സൈന്യം തകർത്തിട്ടുണ്ട്.
ഇറാനിലെ ഭീകര ഭരണകൂടത്തിന്‍റെ എല്ലാ സൈനിക സംവിധാനങ്ങളെയും ഇല്ലാതാക്കുന്നത് വരെ ആക്രമണം തുടരുമെന്നും മേഖലയിൽ പൂർണമായ വ്യോമാധിപത്യം സ്ഥാപിക്കുമെന്നും ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്രയേൽ നടത്തി വരുന്ന വ്യോമാക്രമണങ്ങളുടെ തുടർച്ചയാണിത്.
വെള്ളിയാഴ്ച ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ ഖുദ്സ് ഫോഴ്സിനു കീഴിലുള്ള16 യുദ്ധ വിമാനങ്ങൾ തകർത്തതായും ഐഡിഎഫ് റിപ്പോർട്ട് ചെയ്തു.
ഇറാന്‍റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെ ഓരോന്നായി ലക്ഷ്യം വച്ചു കൊണ്ട് ഇസ്രയേൽ നടത്തുന്ന ഈ നീക്കങ്ങൾ യുദ്ധത്തിന്‍റെ ഗതി മാറ്റാൻ പോന്നതാണ്. ആകാശമാർഗമുള്ള പ്രതിരോധം ദുർബലമായതോടെ ഇറാൻ വൻ പ്രതിസന്ധിയിലാണെന്നാണ് പുറത്തു വരുന്ന സൂചനകൾ. വരും ദിവസങ്ങളിൽ ഇറാനിൽ ഉടനീളമുള്ള കൂടുതൽ സൈനിക കേന്ദ്രങ്ങളിലേയ്ക്ക് ആക്രമണം വ്യാപിപ്പിക്കുകയാണ് ഇസ്രേയലിന്‍റെ പദ്ധതി.