പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബി
file photo
ഇസ്ലാമബാദ്: ഇന്ത്യയും ക്യാനഡയും തമ്മിലുള്ള പുതിയ യുറേനിയം വിതരണ കരാറിലും ആണവ സാങ്കേതിക സഹകരണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി പാക്കിസ്ഥാൻ. ഈ കരാർ ഇന്ത്യയുടെ ആണവായുധ ശേഖരം വർധിപ്പിക്കാൻ സഹായിക്കുമെന്നും ആഗോള ആണവ വ്യാപന നിരോധന ചട്ടക്കൂടിനെ (Non-proliferation framework) തകർക്കുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പു നൽകി.ഇന്ത്യയും ക്യാനഡയും തമ്മിൽ ദീർഘകാല യുറേനിയം വിതരണത്തിനും ചെറുകിട മോഡുലാർ റിയാക്റ്ററുകൾ ഉൾപ്പടെയുള്ള അത്യാധുനിക ആണവ സാങ്കേതിക വിദ്യകളിൽ സഹകരിക്കാനും ധാരണയായതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍റെ പ്രതികരണം.
വിദേശത്തു നിന്ന് ഉറപ്പായും യുറേനിയം ലഭിക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര യുറേനിയം ശേഖരം സൈനിക ആവശ്യങ്ങൾക്കായി മാറ്റി വയ്ക്കാൻ സഹായിക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബി പറഞ്ഞു. ഇത് ഇന്ത്യയുടെ ആണവായുധ നിർമാണത്തിന് ആവശ്യമായ ഇന്ധന ശേഖരം (Fissile material) വർധിപ്പിക്കുകയും ദക്ഷിണേഷ്യയിലെ തന്ത്രപരമായ സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു.