കടലിൽ കുടുങ്ങിക്കിടക്കുന്നത് കോടിക്കണക്കിനു ബാരൽ റഷ്യൻ അസംസ്കൃത എണ്ണ
വാഷിങ്ടൺ: റഷ്യൻ എണ്ണയ്ക്കെതിരേയുള്ള താൽക്കാലിക ഉപരോധ ഇളവുകൾ നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്‍റ് തീരുമാനിച്ചു. നിശ്ചിത കാലാവധി ശനിയാഴ്ച അവസാനിച്ചതോടെയാണ് നടപടി പ്രാബല്യത്തിൽ വന്നത്. ഇതോടെ കടലിൽ കപ്പലുകളിൽ നിലച്ചു കിടക്കുന്ന റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോള ഇന്ധന ഇറക്കുമതിക്കാർക്ക് യുഎസ് വിലക്ക് ഏർപ്പെടുത്തി.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് ആഗോള ഊർജ വിപണിയിൽ ഉണ്ടായ വിതരണ പ്രതിസന്ധിയും വിലക്കയറ്റവും താൽക്കാലികമായി നിയന്ത്രിക്കുന്നതിനാണ് ട്രംപ് ഭരണകൂടം ഒരു മാസത്തേയ്ക്കുള്ള അടിയന്തര ഇളവ് അനുവദിച്ചിരുന്നത്. ഇറാനെതിരേ അമെരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ഇന്ധന ഗതാഗതത്തിലെ നിർണായക പാതയായ ഹോർമൂസ് കടലിടുക്ക് അടച്ചിടപ്പെട്ടിരുന്നു.
ഇതോടെ ആഗോള വിപണിയിൽ ഇന്ധന വില കുത്തനെ ഉയർന്നു. ഈ സാഹചര്യത്തിൽ ആഗോള ഊർജ പ്രതിസന്ധി ഒഴിവാക്കപ്പെടുന്നതിനായി കടലിൽ തടഞ്ഞു കിടന്ന റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ഉൾപ്പടെയുള്ള പ്രധാന ഉപഭോക്തൃ രാജ്യങ്ങൾക്ക് അമരെിക്ക പ്രത്യേക അനുമതി നൽകിയിരുന്നു. ഇളവ് നിലവിൽ ഉണ്ടായിരുന്ന കാലത്ത് ഇന്ത്യ പ്രതിദിനം 2.3 ദശലക്ഷം ബാരൽ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങിയതായാണ് റിപ്പോർട്ട്. എന്നാൽ ഇളവ് അവസാനിച്ചതോടെ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇനി പകരം ഇന്ധന സ്രോതസുകൾ തേടേണ്ട സാഹചര്യമുണ്ടാകും.
അമെരിക്കയുടെ പുതിയ കർശന നിലപാടിനെ തുടർന്ന് ആഗോള വിപണിയിൽ എണ്ണ വിതരണം വീണ്ടും ചുരുങ്ങാനും ഇന്ധന വില വീണ്ടും ഉയരാനുമുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം ആരംഭിച്ചതിനു ശേഷം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില ബാരലിന് 100 ഡോളറിനു മുകളിലാണുള്ളത്. നിലവിൽ അമെരിക്കയിൽ പെട്രോൾ വില ഗാലനിന് (3.8 ലിറ്റര്‍) ശരാശരി 4.50 ഡോളറിലെത്തി. പുതിയ ഉപരോധ നടപടികൾ കൂടുതൽ കർശനമായാൽ ആഗോള എണ്ണ വില സൂചികകൾ വീണ്ടും ഉയർന്നേക്കാമെന്നാണ് അന്താരാഷ്ട്ര ഏജൻസികളുടെ വിലയിരുത്തൽ.