മഡുറോയെ പിടികൂടാൻ ഉപയോഗിച്ചത് ഡിസ്കോംബോബുലേറ്റർ
file photo
വാഷിങ്ടൺ: വെനിസ്വേലയിലെ മുൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ പിടികൂടിയ സൈനിക ഓപ്പറേഷനിൽ അത്യന്തം ശക്തമായ ഒരു രഹസ്യായുധം ഉപയോഗിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി.
‘ഡിസ്കോംബോബുലേറ്റർ’ എന്ന് അദ്ദേഹം വിളിച്ച ഈ ഉപകരണം ശത്രുവിന്‍റെ എല്ലാ പ്രതിരോധ സംവിധാനങ്ങളെയും പ്രവർത്തന രഹിതമാക്കി എന്ന് ട്രംപ് പറഞ്ഞു. ന്യൂയോർക്ക് പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് ഈ വിവരങ്ങൾ അദ്ദേഹം പങ്കു വച്ചത്. റഷ്യൻ-ചൈനീസ് നിർമിത റോക്കറ്റുകൾ വിക്ഷേപിക്കാൻ വെനിസ്വേലൻ സൈന്യം ശ്രമിച്ചെങ്കിലും ഈ ആയുധത്തിന്‍റെ ഫലമായി ഒരു ബട്ടൺ പോലും പ്രവർത്തിച്ചില്ലെന്ന് ട്രംപ് വിശദീകരിച്ചു. കൂടുതൽ വിശദാംശങ്ങൾ പറയാൻ തനിക്ക് അനുവാദമില്ലെങ്കിലും ഇത് ശത്രുക്കളുടെ എല്ലാ ഉപകരണങ്ങളെയും നിശ്ചലമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസ്കോംബോബുലേറ്റർ എന്നാൽ...
ട്രംപ് ഇങ്ങനെയൊരു പദം ഉപയോഗിച്ചു എങ്കിലും സൈനിക വിദഗ്ധരുടെ സൂചന പ്രകാരം ഇത് ഒന്നിലധികം അത്യാധുനിക സാങ്കേതിക വിദ്യകളുടെ സംയോജനമായിരിക്കാം എന്നു പരിഗണിക്കപ്പെടുന്നു. വെനിസ്വേലയിലെ റഡാറുകളും ആശയ വിനിമയ സംവിധാനങ്ങളും തകർക്കാൻ നൂതന സൈബർ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്. ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് ആളുകളെ ബോധരഹിതരാക്കുകയോ തളർത്തുകയോ ചെയ്യുന്ന ഉപകരണങ്ങൾ ഈ ഓപ്പറേഷനിൽ ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്.
അദൃശ്യമായ വൈദ്യുത കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് ശരീരത്തിൽ തീവ്രമായ ചൂട് ഉണ്ടാക്കുന്ന ‘ഹീറ്റ് റേ’ സാങ്കേതിക വിദ്യയും ഇതിന്‍റെ ഭാഗമായിരിക്കാമെന്ന് കരുതപ്പെടുന്നു.മഡുറോയുടെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ നൽകിയ വിവരമനുസരിച്ച് ആക്രമണ സമയത്ത് തല പൊട്ടിത്തെറിക്കുന്നത് പോലുള്ള അനുഭവമാണ് ഉണ്ടായത്. പെട്ടെന്ന് റഡാറുകൾ നിർത്തിയതായും അസാധാരണമായ ഒരു ശബ്ദതരംഗം വന്നതോടെ മൂക്കിലും വായിലും രക്തം വരാൻ തുടങ്ങിയെന്നും നിലത്തു നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ലെന്നും വിശദമാക്കുന്നു.
അമെരിക്കൻ സൈന്യം ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചത് അന്താരാഷ്ട്ര തലത്തിൽ ഇപ്പോൾ വിവാദമായിരിക്കുകയാണ്. പ്രത്യേകിച്ചും ഹവാന സിൻഡ്രോമുമായി ഇതിനു സാമ്യമുണ്ടോ എന്ന കാര്യത്തിൽ റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.