ചെങ്കടലിൽ ആക്രമിക്കപ്പെട്ട കപ്പലിൽ നിന്ന് 22 പേരെ രക്ഷപ്പെടുത്തി യു എ ഇ
അബുദാബി: ചെങ്കടലിൽ ആക്രമണത്തിനിരയായ കപ്പലിൽ നിന്ന് 22 പേരെ രക്ഷപ്പെടുത്തിയതായി യു എ ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാജിക് സീസ് എന്ന കപ്പലിൽ നിന്നാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയതെന്ന് യു എ ഇ ദേശീയ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തെത്തുടർന്ന് കപ്പൽ ഉപേക്ഷിക്കാൻ നിർബന്ധിതരായ സാഹചര്യത്തിൽ ജീവനക്കാർ അയച്ച 'അപകട' സന്ദേശത്തോട് അബുദാബി പോർട്സിന്‍റെ 'സഫീൻ പ്രിസം' കപ്പൽ പ്രതികരിക്കുകയും ഉടൻ തന്നെ രക്ഷാ പ്രവർത്തനം തുടങ്ങുകയും ചെയ്തു.
ക്രൂ അംഗങ്ങളും സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ കപ്പലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും മറ്റ് അന്താരാഷ്ട്ര സമുദ്ര സംഘടനകളുമായി ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
ഓപ്പറേഷനിൽ എല്ലാ സുരക്ഷാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. യെമനിലെ ഹൂത്തി വിമതരാണ് കപ്പൽ ആക്രമിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും വാം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.