യുക്രെയ്ൻ പ്രസിഡന്‍റ് വൊളൊഡിമിർ സെലൻസ്കി
കീവ്: റഷ്യയിലെ നിഷ്നെകാംസ്ക് നഗരത്തിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 39 പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് ആക്രമണം നടന്നത്.
വ്യവസായ-സിവിലയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏകദേശം 1,200 കിലോമീറ്റർ കിഴക്കാണ് നിഷ്നെകാംസ്ക്. ഏകദേശം 2.4 ലക്ഷം ജനസംഖ്യയുള്ള ഈ നഗരം റഷ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നാണ്. രണ്ട് റിഫൈനറികളും ഒരു പെട്രോകെമിക്കൽ പ്ലാന്‍റും നഗരത്തിലുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി യുക്രെയ്ൻ ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് റഷ്യയിലെ എണ്ണ സംസ്കരണ കേന്ദ്രങ്ങളെ മിക്കവാറും എല്ലാ ദിവസവും ലക്ഷ്യമിടുന്നുണ്ട്. ഇതുമൂലം റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷമാകുകയും എണ്ണ ശുദ്ധീകരണ ശേഷി കുറയുകയും ചെയ്തിട്ടുണ്ട്.
റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി നേരിട്ട് ചർച്ച നടത്തി നാല് വർഷത്തിലേറെയായി തുടരുന്ന യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കാൻ സമ്മർദം ചെലുത്തുകയാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളൊഡിമിർ സെലൻസ്കി പറഞ്ഞു. ഈ യുദ്ധം ഇപ്പോഴും തുടരുന്നതിന്‍റെ ഏക കാരണം റഷ്യ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.