സെലൻസ്കി ഞായറാഴ്ച ട്രംപിനെ ഫ്ലോറിഡയിൽ സന്ദർശിക്കും
file photo
കീവ്/ വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ തയാറാക്കുന്നതിന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി ഞായറാഴ്ച ഫ്ലോറിഡയിൽ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചു. ഏകദേശം നാലു വർഷത്തോളമായി തുടരുന്ന യുദ്ധത്തിന് അവസാനം കുറിക്കാനുള്ള സുപ്രധാന നീക്കമായാണ് ഈ ചർച്ചയെ ലോകം വിലയിരുത്തുന്നത്. യുക്രെയ്നും അമെരിക്കയും സംയുക്തമായി രൂപപ്പെടുത്തിയ 20 ഇനങ്ങൾ അടങ്ങുന്ന സമാധാന പദ്ധതി ഏകദേശം 90 ശതമാനവും തയാറായതായി സെലൻസ്കി അറിയിച്ചു.
ശേഷിക്കുന്ന വിഷയങ്ങളിൽ ഈ കൂടിക്കാഴ്ചയിലൂടെ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. യുക്രെയ്ന്‍റെ ഭാവി സുരക്ഷ ഉറപ്പാക്കാൻ സഖ്യ കക്ഷികൾ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത് എന്നതിനെ കുറിച്ച് ട്രംപുമായി സെലൻസ്കി വിശദമായ ചർച്ച നടത്തും. പുതു വർഷത്തിനു മുമ്പു തന്നെ സമാധാന കാര്യത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കാമെന്ന് സെലൻസ്കി തന്‍റെ എക്സ് അക്കൗണ്ടിലൂടെ പ്രതീക്ഷ പ്രകടിപ്പിച്ചു.
സമാധാനത്തിനായി ചില വിട്ടു വീഴ്ചകൾക്ക് തയാറാണെന്ന് സെലൻസ്കി സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഈ നിർദേശങ്ങൾ റഷ്യ സ്വീകരിക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. അമെരിക്കൻ മധ്യസ്ഥതയിലുള്ള ഈ ചർച്ചകളിൽ റഷ്യയുടെ നിലപാടാണ് നിർണായക ഘടകം. കൂടിക്കാഴ്ചയെ കുറിച്ച് വൈറ്റ് ഹൗസ് ഇതു വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.