.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അഡ്വ. ചാര്‍ളി പോള്‍
അനിയത്തിയുമായി വഴക്കിട്ടതിന്, അമ്മ ശകാരിച്ചതിനു പിന്നാലെ കഴക്കൂട്ടത്തു നിന്ന് വീടു വിട്ട് ഇറങ്ങിപ്പോയ 13 വയസുള്ള അസം ബാലികയെ ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്ന് കണ്ടെത്തിയ വാര്‍ത്ത അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കുട്ടി തന്നെ വ്യക്തമാക്കിയതു പോലെ കുടുംബത്തില്‍ അമ്മയുടെ ഉപദ്രവവും ശാരീരിക ശിക്ഷകളും ഇത്തരം ഒരു തീരുമാനത്തിലേക്ക് കുട്ടിയെ നയിക്കുകയായിരുന്നു. പ്രശസ്ത മനഃശാസ്ത്രജ്ഞനായ യൂങ്ങ് പറയുന്നു; ""സൗഹൃദാന്തരീക്ഷവും ഊഷ്മളതയുമാണ് കുഞ്ഞിന്‍റെയും സസ്യത്തിന്‍റെയും വളര്‍ച്ചയ്ക്ക് അനുപേക്ഷണീയമായി വേണ്ടത് ''. അതിനാവശ്യമായ സ്‌നേഹവും കരുതലും സമാശ്വസിപ്പിക്കലുമെല്ലാം ലഭ്യമാവാതെ വരുമ്പോഴാണ് കുട്ടികള്‍ വീട് വിട്ടിറങ്ങുന്നത്.
സ്‌നേഹാനുഭവങ്ങള്‍, സ്‌നേഹ സ്പര്‍ശം, ആശ്വസിപ്പിക്കല്‍, പ്രചോദിപ്പിക്കല്‍, അംഗീകരിക്കല്‍, പരിഗണിക്കല്‍, അഭിനന്ദിക്കല്‍, മെല്ലെ ഒരാലിഗനം, കവിളില്‍ ഒരു തലോടല്‍, നെറ്റിയില്‍ ഒരു ചുംബനം എന്നിങ്ങനെ എണ്ണമറ്റ പോസിറ്റീവ് അനുഭവങ്ങള്‍ പകര്‍ന്നു നല്‍കുന്നിടത്താണ് ഊഷ്മളതയും സൗഹൃദാന്തരീക്ഷവും ഉണ്ടാകുക. കുട്ടികളെ പരിപോഷിപ്പിക്കുന്ന ഒരു കുടുംബാന്തരീക്ഷം പ്രധാനമാണ്. അവിടെ തുറന്നതും സത്യസന്ധവുമായ ആശയവിനിമയം നടക്കണം. രക്ഷിതാക്കള്‍ ഒരു മണിക്കൂറെങ്കിലും കുട്ടികളുമായി ചെലവഴിക്കണം. അത് ശാസിക്കാനും ഉപദേശിക്കാനുമല്ല, മറിച്ച് അവരുടെ പ്രശ്‌നങ്ങള്‍, ബന്ധങ്ങള്‍, കാഴ്ചപ്പാടുകള്‍, ഇഷ്ടാനിഷ്ടങ്ങള്‍, അഭിരുചികള്‍, അഭിഭാവങ്ങള്‍ എന്നിവ മനസിലാക്കുവാനും അവരുമായുള്ള ബന്ധങ്ങള്‍ ദൃഢതരമാക്കുവാനുമാണ്. സ്‌നേഹം, മനസിലാക്കല്‍, പ്രോത്സാഹനം എന്നിവയോടാണ് കുട്ടികള്‍ നന്നായി പ്രതികരിക്കുക. കുട്ടികളോടൊപ്പം ക്വാളിറ്റി ടൈം ചെലവഴിക്കുമ്പോള്‍ അവര്‍ മനസു തുറക്കും. ഇത്തരം തുറവി സംജാതമാകുമ്പോഴാണ് അവര്‍ നമുക്കൊപ്പം നില്‍ക്കുക.
തെറ്റുകള്‍ക്ക് കുട്ടികളെ അടിക്കുന്നതും പിഞ്ചുമനസില്‍ മുറിവേല്പിക്കും വിധം വഴക്കു പറയുന്നതും ദോഷഫലങ്ങള്‍ മാത്രമേ സൃഷ്ടിക്കുകയുള്ളൂ എന്നത് ലോകമെമ്പാടും അംഗീകരിച്ച തത്വമാണ്. ബി.എഫ്. സ്‌കിന്നര്‍, വാട്‌സണ്‍ എന്നീ മനഃശാസ്ത്രജ്ഞന്മാര്‍ പ്രതിഫലം കൊടുക്കുന്ന (Taken system) രീതി വഴി ജയില്‍പുള്ളികളുടെ സ്വഭാവത്തിൽ പോലും മാറ്റം വരുത്തി. പ്രോത്സാഹന- അംഗീകാര- സ്‌നേഹ സമീപനങ്ങളാണ് കുട്ടികളെ വളര്‍ത്തുന്നതും നല്ലവരാക്കുന്നതും. ബാല്യകാലാനുഭവങ്ങള്‍ സ്‌നേഹത്തിന്‍റെ നിറച്ചാര്‍ത്തുകളായി മാറുമ്പോഴാണ് മക്കള്‍ സദ്സ്വഭാവികളും ആത്മവിശ്വാസമുള്ളവരും മിടുക്കരുമായി മാറുക. അച്ചടക്ക ലംഘനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടപെടുകയും തിരുത്തുകയും വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ, അത് കുട്ടിയെ വളര്‍ത്താനും തെറ്റ് തിരുത്താനും നന്മയിലേക്ക് നയിക്കാനും പര്യാപ്തമാകണം. തെറ്റ് ബോധ്യപ്പെടുത്തി ശരി ചെയ്യാന്‍ പരിശീലിപ്പിക്കുക. അതാണ് ശിക്ഷണം. ശിക്ഷണത്തില്‍ ശത്രുതാ മനോഭാവമില്ല.
കര്‍ശന ചിട്ടകളും ശിക്ഷകളും നിറയ്ക്കുന്ന അന്തരീക്ഷം ശൈശവത്തിന്‍റെ കശാപ്പുശാലകളാണ്. അടിയും മറ്റ് ശാരീരിക ശിക്ഷകളും തലച്ചോറിന്‍റെ വികാസ പ്രക്രിയയെ ദോഷകരമായി ബാധിക്കും. ചെറുപ്രായത്തില്‍ അമിത ശിക്ഷ ലഭിച്ചു വളരുന്ന കുട്ടികള്‍ ദുഃസ്വഭാവികളും ആത്മവിശ്വാസം കുറഞ്ഞവരും അന്തര്‍മുഖരും സ്വാർഥരും ആക്രമണ സ്വഭാവമുള്ളവരും ആത്മഹത്യാ പ്രവണതയുള്ളവരും മനോരോഗികളും ആയിത്തീരാന്‍ സാധ്യതയുണ്ട്. ശാരീരിക പീഡനങ്ങളെക്കാള്‍ കൂടുതല്‍ ആപത്കരം മാനസിക പീഡനങ്ങളാണ്. വഴക്ക് പറച്ചില്‍, കളിയാക്കല്‍, ഒറ്റപ്പെടുത്തല്‍, താഴ്ത്തിക്കെട്ടല്‍, ഭീഷണിപ്പെടുത്തല്‍, ഭയപ്പെടുത്തല്‍, പരിഹസിക്കല്‍, പുച്ഛിക്കല്‍, അവഗണിക്കല്‍, ശാപവാക്കുകള്‍ പറയല്‍, താരതമ്യപ്പെടുത്തല്‍, തെറി വിളിക്കല്‍, മുറിയില്‍ അടച്ചുപൂട്ടല്‍, കുറ്റങ്ങള്‍ മറ്റുള്ളവരോട് പറയല്‍, വ്യക്തിത്വ വൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടി മോശമായി സംസാരിക്കല്‍ തുടങ്ങിയവയെല്ലാം മാനസിക പീഡനങ്ങളാണ്. ഇവയെല്ലാം മനസില്‍ വലിയ മുറിവുകള്‍ സൃഷ്ടിക്കും. മുറിവുകള്‍ സമ്മാനിച്ചവരെ കുട്ടികള്‍ വെറുക്കും. അവരില്‍നിന്ന് അകന്നുപോകും. വീട് വിട്ടിറങ്ങും.
കുട്ടികളിലെ ചെറിയ മാറ്റങ്ങള്‍ മനസിലാക്കി തുറന്നു സംസാരിക്കാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തണം. തളര്‍ന്നും തകര്‍ന്നും നില്‍ക്കുന്ന കുട്ടിയെ തിരിച്ചറിയാനും അവരെ വീണ്ടെടുക്കുവാനും അനുതാപത്തോടെയുള്ള ഇടപെടലുകള്‍ ഉണ്ടാകണം. ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ ആത്മവിശ്വാസം വർധിപ്പിക്കണം. സ്‌നേഹശാസനകള്‍ ആകാം. തിരുത്തലുകള്‍ നിര്‍ദേശിക്കാം. പ്രോത്സാഹന- അംഗീകാര- മാര്‍ഗനിർദേശക സമീപനമാണ് മാതാപിതാക്കളിൽ നിന്നുണ്ടാകേണ്ടത്. കുട്ടികളെ മാനസികമായി തകര്‍ക്കുന്ന രീതികള്‍ ഒരിക്കലും അവലംബിക്കരുത്. അവരോട് കൂട്ടുകാരോടെന്ന പോലെ പെരുമാറണം.
കുട്ടികളെ മെരുക്കുകയല്ല വേണ്ടത്. അവരെ ഇണക്കുക. അവരില്‍ എന്തില്ല എന്നന്വേഷിക്കാതെ അവരിലെ നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. ജീവിതത്തിലുടനീളം അനുഭവിക്കുന്ന അര്‍ത്ഥപൂര്‍ണമായ സന്തുഷ്ടിയാണ് മനുഷ്യന്‍റെ വളര്‍ച്ചയും വികസനവും സാധ്യമാക്കുന്നത്. സര്‍ഗാത്മകവും സന്തോഷദായകവുമായ അന്തരീക്ഷമാണ് കുടുംബങ്ങളില്‍ ഉണ്ടാകേണ്ടത്. ""കുട്ടികളെ നല്ലവരാക്കാന്‍ അവരെ സന്തുഷ്ടരാക്കുക'' എന്നാണ് ഓസ്‌കാര്‍ വൈല്‍ഡ് എന്ന ഐറിഷ് കവി പറയുന്നത്. മാര്‍ട്ടിന്‍ സെലിഗ്‌മാന്‍റെ നേതൃത്വത്തില്‍ 1990കളില്‍ ഉയര്‍ന്നുവന്ന പോസിറ്റീവ് സൈക്കോളജി പ്രകാരം ജീവിതത്തിലും പഠനത്തിലും പരമപ്രധാനം സന്തുഷ്ടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌നേഹം, സഹാനുഭൂതി, പരിശ്രമശീലം, സര്‍ഗാത്മകത, ജിജ്ഞാസ, പ്രേരണ, സംഘ പ്രവര്‍ത്തനം തുടങ്ങിയവ സന്തുഷ്ടി വർധിപ്പിക്കും. സന്തുഷ്ടി സംജാതമായാല്‍ വീട് സ്വര്‍ഗമാകും. കുട്ടികള്‍ വീടെന്ന സ്വര്‍ഗം വിട്ടു പോകില്ല.
(ട്രെയ്നറും മെന്‍ററുമാണ് ലേഖകൻ. ഫോൺ- 9847034600)