റിപ്പബ്ലിക് ദിന പരേഡിൽ വന്ദേ മാതരം ചിത്രീകരിച്ച നിശ്ചലദൃശ്യം.
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് സർക്കാർ ചടങ്ങുകളിലും സ്കൂളുകളിലും ദേശീയ ഗാനം ആലപിക്കുന്നതിനു മുൻപ് ദേശീയ ഗീതമായ വന്ദേ മാതരം ആലപിക്കണമെന്നു കേന്ദ്ര സർക്കാർ. ബങ്കിം ചന്ദ്ര ചതോപാധ്യായ എഴുതിയ വന്ദേ മാതരത്തിന്‍റെ ആറു ചരണങ്ങളും പൂർണമായാണ് ആലപിക്കേണ്ടത്.
വന്ദേ മാതരത്തിന്‍റെ സമയത്തും അറ്റൻഷനായി നിൽക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രോട്ടൊകോളിൽ പറയുന്നു.
വന്ദേ മാതരത്തിന്‍റെ 150ാം വാർഷികാഘോഷത്തിനു തുടക്കമിട്ടതിനു പിന്നാലെയാണു ദേശീയ ഗീതത്തിന് പ്രാമുഖ്യം നൽകുന്ന മാർഗനിർദേശം.
രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ്, ദേശീയ പതാക ഉയർത്തൽ, ഗവർണർമാരുടെ പ്രസംഗങ്ങൾ തുടങ്ങിയ ഔദ്യോഗിക ചടങ്ങുകളിൽ ആറു ചരണങ്ങളും മൂന്നു മിനിറ്റ് 10 സെക്കൻഡിൽ ആലപിക്കണം.
ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കുകയോ പ്ലേ ചെയ്യുകയോ ചെയ്യുമ്പോൾ, ദേശീയ ഗീതമാണ് (വന്ദേമാതരം) ആദ്യം ആലപിക്കേണ്ടത്
സിനിമയുടെയോ ഡോക്യുമെന്‍ററിയുടെയോ ഭാഗമായി ദേശീയ ഗീതം വരുമ്പോൾ പ്രദർശനത്തിനു തടസമുണ്ടാകുന്നത് ഒഴിവാക്കാൻ എഴുന്നേറ്റു നിൽക്കേണ്ടതില്ല.
എല്ലാ ദിവസവും സ്കൂൾ പ്രവൃത്തികൾ ദേശീയ ഗീതാലാപനത്തോടെ ആരംഭിക്കണം.
സംഘമായി ആലപിക്കുമ്പോൾ വരികൾ തെറ്റാതെ ഒരേ സ്വരത്തിലാകാൻ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം.
മന്ത്രിമാർ പങ്കെടുക്കുന്ന പ്രാധാന്യമുള്ള പരിപാടികളിൽ വന്ദേമാതരം അഭികാമ്യം.
വിദ്യാർഥികളിൽ ദേശീയ ഗീതം, ദേശീയ ഗാനം, ദേശീയ പതാക എന്നിവയോടുള്ള ആദരവ് വളർത്താൻ നടപടി സ്വീകരിക്കണം.