ഗൗതം ഗംഭീർ
ന‍്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരേ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര തോറ്റതിനു പിന്നാലെ ഇന്ത‍്യൻ ടീമിന്‍റെ മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്നും നീക്കണമെന്നാവശ‍്യം സമൂഹമാധ‍്യമങ്ങളിൽ ശക്തമായിരുന്നു. എന്നാൽ, ഗംഭീറിനെതിരേ ഉടനെ നടപടിയുണ്ടാവില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്‍റെ കരാറെന്നും തലമുറമാറ്റത്തിലൂടെ കടന്നു പോകുന്ന ടീമിന് സ്ഥിരതയാണ് വേണ്ടതെന്നും ബിസിസിഐ പറഞ്ഞതായാണ് വിവരം. ടീം മാനേജ്മെന്‍റും സെലക്റ്റർമാരും തമ്മിൽ ഇതു സംബന്ധിച്ച് ഉടനെ യോഗം ചേരുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
408 റൺസിന്‍റെ കൂറ്റൻ തോൽവിയായിരുന്നു ഇന്ത‍്യ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കഴിഞ്ഞ ദിവസം ഗോഹട്ടിയിൽ ഏറ്റുവാങ്ങിയത്. ആദ‍്യ ടെസ്റ്റ് മത്സരം 30 റൺസിന് പരാജയപ്പെട്ടതിനാൽ പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമായി. നേരത്തെ ന‍്യൂസിലൻഡിനോട് ഇന്ത‍്യ സ്വന്തം നാട്ടിൽ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കയോടും തോൽവി അറിഞ്ഞത്.
ഗംഭീർ പരിശീലകനായ ശേഷം 19 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത‍്യൻ ടീം കളിച്ചിട്ടുള്ളത് ഇതിൽ 7 മത്സരങ്ങൾ മാത്രമാണ് ടീമിന് വിജയിക്കാൻ സാധിച്ചിട്ടുള്ളത്. മറ്റു 10 മത്സരങ്ങൾ തോൽക്കുകയും 2 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും ചെയ്തു.