രോഹിത് ശർമ
തുടരെ തുടരെ ഐപിഎല്ലിലെ മൂന്ന് മത്സരങ്ങളിലും പരാജയം രുചിച്ച മുംബൈ ഇന്ത‍്യൻസിന് ആശ്വാസ ജയം സമ്മാനിച്ച് രോഹിത് ശർമയും റയാൻ റിക്കിൾടണും. പരുക്കിനെത്തുടർന്ന് ആദ‍്യഘട്ട മത്സരങ്ങൾ നഷ്ടമായ രോഹിത് ശർമ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റി. ലഖ്നൗ ഉയർത്തിയ 229 റൺസ് കൂറ്റൻ വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ രോഹിത് ശർമ 44 പന്തിൽ നിന്നും അടിച്ചെടുത്തത് 84 റൺസാണ്.
പിന്തുണച്ച് റിക്കിൾടണും (32 പന്തിൽ 82) ഒപ്പം നിന്നതോടെ മുംബൈയ്ക്ക് വിജയലക്ഷ‍്യം അനായാസം മറികടക്കാൻ സാധിച്ചു. ലഖ്നൗ ബൗളർമാർ എറിഞ്ഞ ബൗൺസറുകളും യോർക്കറുകളും രോഹിത് ബൗണ്ടറികൾ കണ്ടെത്തി വാംഖഡെയിലെ ആരാധകരെ ആവേശത്തിലാഴ്ത്തി. രോഹിത് ശർമയ്ക്കെതിരേ വിവിധ തന്ത്രങ്ങൾ ബൗളർമാർ മെനഞ്ഞെങ്കിലും ആ കെണിയിലൊന്നും വീഴാതെ അദ്ദേഹം ബാറ്റിങ് വിസ്മയം തീർത്തു.
10 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 127 റൺസുണ്ടായിരുന്നു ടീമിന്. ഇരുവരെയും പിടിച്ചുകെട്ടാൻ ലഖ്നൗവിന് കഴിഞ്ഞിരുന്നില്ല. 10.4 ഓവറിൽ 143 റൺസിൽ നിൽക്കെയാണ് കൂട്ടുകെട്ട് പൊളിയുന്നത്. 13.5 ഓവറിൽ രോഹിത്ത് പുറത്തായെങ്കിലും പിന്നീട് എത്തിയവരും കാര‍്യമായ പ്രകടനം പുറത്തെടുത്തതോടെ 18.4 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ മുംബൈ വിജയിച്ചു.