പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്.
File
ഓസ്ട്രേലിയൻ പേസ് ബൗളിങ് ഇതിഹാസങ്ങളായ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ഐപിഎൽ കളിക്കാൻ ഇന്ത്യയിലേക്ക്. ഇരുവരും പരുക്കിൽനിന്നു മുക്തരായി. സ്റ്റാർക്ക് ഉടൻ ഡൽഹി ക്യാപ്പിറ്റൽസ് ടീമിലും കമ്മിൻസ് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലും ചേരും. ജോഷ് ഹേസൽവുഡ് നേരത്തെ തന്നെ പരുക്കിൽനിന്ന് മുക്തനായിരുന്നു. തിരക്കേറിയ അന്താരാഷ്ട്ര കലണ്ടറിനു മുന്നോടിയായി ഓസ്ട്രേലിയൻ ക്രിക്കറ്റിനും ആശ്വാസം.
സിഡ്‌നി: പരുക്കിനെത്തുടർന്നുള്ള നീണ്ട ഇടവേളയ്ക്കു ശേഷം ഓസ്‌ട്രേലിയയുടെ ഇടങ്കയ്യൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഐപിഎല്ലിൽ കളിക്കാൻ ഇന്ത്യയിലെത്തുന്നു. തോളിലും കൈമുട്ടിലുമേറ്റ പരുക്കുകളിൽ നിന്ന് മോചിതനായ സ്റ്റാർക്കിന് യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചു. മേയ് ഒന്നിന് ജയ്പുരിൽ രാജസ്ഥാൻ റോയൽസിനെതിരേ നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനായി (DC) താരം കളത്തിലിറങ്ങിയേക്കും.
36 വയസുകാരനായ സ്റ്റാർക്ക് ജനുവരിക്കു ശേഷം മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. ആഷസ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിനു ശേഷം ബിഗ് ബാഷ് ലീഗിൽ കളിക്കുന്നതിനിടെയാണ് പരുക്കേറ്റത്. ഇതു കാരണം ഐപിഎല്ലിന്‍റെ തുടക്കത്തിൽ സ്റ്റാർക്കിന് എത്താൻ കഴിയാത്തതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉയർന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരേ താരം നേരത്തെ രംഗത്തെത്തിയിരുന്നു. നിലവിൽ സിഡ്‌നിയിൽ പരിശീലനം പുനരാരംഭിച്ച സ്റ്റാർക്ക് പൂർണ കായികക്ഷമത വീണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ.
അതേസമയം, സൺറൈസേഴ്‌സ് ഹൈദരാബാദ് ആരാധകർക്കും സന്തോഷവാർത്തയുണ്ട്. പരുക്ക് കാരണം വിശ്രമത്തിലായിരുന്ന ഓസീസ് നായകൻ പാറ്റ് കമ്മിൻസും ശനിയാഴ്ച രാജസ്ഥാനെതിരേ നടക്കുന്ന മത്സരത്തിൽ കളിക്കാനിറങ്ങും. നട്ടെല്ലിനേറ്റ പരുക്ക് കാരണം കഴിഞ്ഞ ഡിസംബറിന് ശേഷം കമ്മിൻസ് കളിച്ചിട്ടില്ല.
അടുത്ത 18 മാസത്തിനുള്ളിൽ 20-ഓളം ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടെയുള്ള കടുപ്പമേറിയ ഷെഡ്യൂൾ വരാനിരിക്കെ, തങ്ങളുടെ പ്രധാന പേസർമാരായ സ്റ്റാർക്കും കമ്മിൻസും ഹേസൽവുഡും ഫിറ്റ്‌നസ് വീണ്ടെടുത്തത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനും വലിയ ആശ്വാസമാണ്. ഹേസൽവുഡ് ഇതിനകം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി കളത്തിലിറങ്ങിക്കഴിഞ്ഞു.