മെസിക്ക് ഫൗൾ ചെയ്യാം, മഞ്ഞക്കാർഡ് പോലുമില്ല; അർജന്‍റീനയും ഫിഫയും തമ്മിൽ ഒത്തുകളിയെന്നാരോപണം
കാൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ ആദ്യ അങ്കത്തിൽ തന്നെ മെസി ഹാട്രിക് നേടിയതിന്‍റെ ആവേശത്തിലാണ് അർജന്‍റൈൻ ആരാധകർ. എന്നാൽ, മത്സരത്തിൽ മെസി ഗുരുതരമായി ഫൗൾ ചെയ്തിട്ടും റഫറി മഞ്ഞക്കാർഡ് പോലും നൽകിയില്ലെന്ന ആരോപണം ശക്തമാകുകയാണ്. അൾജീരിയക്കെതിരേയാണ് മെസി മൂന്നു ഗോൾ നേടി ആരാധകരെ ആനന്ദത്തിലാറാടിച്ചത്. മത്സരത്തിന്‍റെ പതിനേഴാം മിനിറ്റിൽ ആദ്യ ഗോൾ നേടിയതിനു പിന്നാലെ അൾജീരിയൻ പ്രതിരോധ താരം ഐസ മാൻഡിയെ മെസി ഫൗൾ ചെയ്യുന്നത് വ്യക്തമാണ്.
അൾജീരിയൻ ക്യാപ്റ്റൻ കൂടിയായ മാൻഡിയുടെ കാലിന്‍റെ പിൻഭാഗത്ത് മെസിയുടെ ബൂട്ട് കൊള്ളുന്നതും വിഡിയോയിൽ വ്യക്തമാണ്. ഇതു റഫറി കാണാത്തതല്ല. കാരണം, ഈ ഫൗളിന് റഫറി ഷിമോൺ മാർസിനിയാക് അൾജീരിയയ്ക്ക് അനുകൂലമായി ഫ്രീകിക്ക് നൽകിയിരുന്നു. പക്ഷേ, മെസിക്ക് ചുവന്ന കാർഡോ മഞ്ഞക്കാർഡോ നൽകാൻ തയാറായില്ല. ചവിട്ടു കിട്ടിയ ഭാഗം മാൻഡ് റഫറിയെ കാണിച്ചു കൊടുക്കുന്നതും വിഡിയൊയിൽ വ്യക്തമായിരുന്നു.
കാലിന് പരുക്കേൽക്കുന്ന തരത്തിലുള്ള ഫൗളായിരുന്നുവെന്നും, മറ്റേതു താരമായിരുന്നെങ്കിലും റെഡ് കാർഡ് കിട്ടുമെന്നത് ഉറപ്പായിരുന്നുവെന്നും, മെസി ആയതു കൊണ്ടാണ് റഫറി അക്കാര്യം അവഗണിച്ചതെന്നുമാണ് ആരോപണം. ഫിഫയും അർജന്‍റീനയും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന ആരോപണവും സമൂഹമാധ്യമങ്ങളിൽ ശക്തമാണ്.
മുൻ ക്രിക്കറ്റ് താരം അജയ് ജഡേജയും ഇക്കാര്യം പങ്കു വച്ചിട്ടുണ്ട്. മെസിക്ക്, റെഡ് കാർഡ്, ഇല്ല മഞ്ഞക്കാർഡ് പോലുമില്ല. ദക്ഷിണാഫ്രിക്കക്കാർക്ക് രണ്ട് റെഡ് കാർഡുകൾ ലഭിച്ചു. പക്ഷേ, ഫിഫയുടെ പ്രിയപ്പെട്ട മെസിക്ക് ക്ലീൻ ചിറ്റ്, നാണക്കേട് എന്നാണ് ജഡേജ എക്സിൽ കുറിച്ചിരിക്കുന്നത്.