സെഞ്ചുറി നേടിയ ആറോൺ ജോർജ്.
ഹരാരെ: അണ്ടർ-19 ലോകകപ്പിൽ ആറാം കിരീടം ഇന്ത്യക്ക് ഒരേയൊരു ജയം അകലെ. അഫ്ഗാനിസ്ഥാനെതിരായ സെമി ഫൈനലിൽ മത്സരത്തിൽ ഏഴ് വിക്കറ്റ് വിജയവുമായി ഇന്ത്യൻ കൗമാരപ്പട ഫൈനലിലേക്ക് മാർച്ച് ചെയ്തു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് സ്കോർ ചെയ്തു. ഇന്ത്യ 41.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടുകയായിരുന്നു.
സ്ട്രോക്ക് മേക്കർമാരായ ഓപ്പണർ വൈഭവ് സൂര്യവംശിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും അർധ സെഞ്ചുറികൾക്ക് കരുത്തു പകർന്ന് ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നങ്കൂരമായ മലയാളി ഓപ്പണർ ആറോൺ ജോർജാണ് പ്ലെയർ ഒഫ് ദ മാച്ച്.
104 പന്ത് നേരിട്ട ആറോൺ 15 ഫോറും രണ്ടു സിക്സും സഹിതം 115 റൺസെടുത്തു. ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ പന്ത് നേരിട്ട ആറോൺ, ടീം സ്കോർ 300 റൺസെലുത്തുന്നതു വരെ ക്രീസിലുണ്ടായിരുന്നു.
വൈഭവ് സൂര്യവംശി 33 പന്തിൽ 68 റൺസെടുത്തു (9 ഫോർ, 4 സിക്സ്). ആയുഷ് മാത്രെ 59 പന്തിൽ 62 റൺസും (5 ഫോർ, 4 സിക്സ്) നേടി. വിഹാൻ മൽഹോത്ര 38 റൺസെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ, ഫൈസൽ ഷിനോസാദ (110), ഉസൈറുള്ള നിയാസായ് (101) എന്നീ മധ്യനിര ബാറ്റർമാരുടെ സെഞ്ചുറികളാണ് അഫ്ഗാനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം നേടി.