മത്സരത്തിൽ നിന്ന്
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത‍്യൻ ടീം ശക്തമായ നിലയിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തിട്ടുണ്ട് ടീം. അർധസെഞ്ചുറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കലും വിക്കറ്റ് കീപ്പർ ഋഷഭ് പന്തുമാണ് ക്രീസിൽ.
ഓപ്പണിങ് ബാറ്റർമാരായ കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത‍്യയ്ക്ക് നഷ്ടമായത്. ജയ്സ്വാൾ 53 പന്തിൽ 9 ബൗണ്ടറി അടക്കം 45 റൺസും രാഹുൽ 18 റൺസും നേടി പുറത്തായപ്പോൾ ഗിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ ശേഷമാണ് മടങ്ങിയത്. ശ്രീലങ്കയ്ക്കു വേണ്ടി അഷിത ഫെർണാൻഡോയും ലഹിരു കുമാരയുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്.
സ്പിന്നർമാരായ പ്രഭാത് ജയസൂര‍്യയ്ക്കും കെഷാര നുവന്തയ്ക്കും വിക്കറ്റ് വീഴ്ത്താനായില്ല. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത‍്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 10.4 ഓവറിൽ 37 റൺസ് സഖ‍്യമുണ്ടാക്കാൻ ഇരുവർക്കും സാധിച്ചു.
പിന്നീട് രാഹുലിനെ പുറത്താക്കി ലഹിരു കുമാരയാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് ടീം സ്കോർ 66ൽ നിൽക്കെ ജയ്സ്വാളിനെ ക്ലീൻ ബൗൾഡാക്കി അഷിത ഫെർണാൻഡോയും ഇന്ത‍്യയ്ക്ക് പ്രഹരമേൽപ്പിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ ദേവ്ദത്ത്- ഗിൽ കൂട്ട്കെട്ട് 50 കടന്നതോടെയാണ് സ്കോർ ഉയർന്നത്. ശുഭ്മൻ ഗിൽ 99 പന്തിൽ നിന്നും ദേവ്ദത്ത് 90 പന്തിൽ നിന്നുമാണ് അർധസെഞ്ചുറി തികച്ചത്. ഇതിനു പിന്നാലെ സ്ക്വയർ കട്ട് കളിക്കാനുള്ള ഗില്ലിന്‍റെ ശ്രമം പാളുകയും അഷിത ഫെർണാൻഡോയ്ക്ക് വിക്കറ്റ് നൽകി മടങ്ങുകയും ചെയ്തു. ഇതോടെ ഇന്ത‍്യയുടെ മൂന്നു വിക്കറ്റുകൾ നഷ്ടമായി.