സെഞ്ചുറി നേടിയ വൈഭവ് സൂര‍്യവംശിയുടെ ആഹ്ലാദ പ്രകടനം
ഹരാരെ: ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ലോകകപ്പ് കലാശപ്പോരിൽ കൂറ്റൻ സ്കോർ അടിച്ചെടുത്ത് ഇന്ത‍്യ. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസാണ് ഇന്ത‍്യ അടിച്ചെടുത്തത്.
വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത് ഇംഗ്ലീഷ്പ്പടയെ വിറപ്പിച്ച വൈഭവ് സൂര‍്യവംശിയുടെ തിളക്കമാർന്ന സെഞ്ചുറിയുടെ മികവിലാണ് ഇന്ത‍്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 80 പന്തുകൾ നേരിട്ട താരം 15 സിക്സും 15 ബൗണ്ടറിയും ഉൾപ്പടെ 175 റൺസാണ് അടിച്ചു കൂട്ടിയത്. ഏകദിനത്തിൽ ടി20 കളിച്ച വൈഭവിന് 25 റൺസിനാണ് ഇരട്ടസെഞ്ചുറി നഷ്ടമായത്.
വൈഭവിനു പുറമെ ക‍്യാപ്റ്റൻ ആയുഷ് മാത്രെ മാത്രമാണ് അർധസെഞ്ചുറി നേടിയത്. 51 പന്തിൽ 53 റൺസാണ് ആയുഷ് നേടിയത്. അതേസമയം, മലയാളി താരം ആരോൺ ജോർജിന് തിളങ്ങാനായില്ല. 9 റൺസെടുത്ത് മടങ്ങി. വേദാന്ത് ത്രിവേദി 32 റൺസും വിഹാൻ മൽഹോത്ര 30 റൺസും നേടി തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു.
ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് മിന്‍റോ മൂന്നും സെബാസ്റ്റ‍്യൻ മോർഗൻ, അലക്സ് ഗ്രീൻ എന്നിവർ രണ്ടും മാന്നി ലുംസ്ഡെൻ ഒരു വിക്കറ്റും വീഴ്ത്തി. വൈഭവ് പുറത്തായ ശേഷം ടീമിന്‍റെ റൺറേറ്റ് കുറഞ്ഞു. ആറാം വിക്കറ്റിൽ അഭിജ്ഞാൻ കുണ്ഡുവും (40) ആർ.എസ്. അംബരീഷും (18) ചേർന്ന് 50 റൺസ് കൂട്ടുകെട്ട് ഉയർത്തി റൺസ് ഉയർത്തിയെങ്കിലും ഇംഗ്ലണ്ട് ബൗളർമാർക്കു മുന്നിൽ പിടികൊടുത്ത് മടങ്ങി. പിന്നീട് ബാറ്റിങ്ങിനിറങ്ങിയവരിൽ കനിഷ്ക് ചൗഹാൻ 20 പന്തിൽ 37 റൺസ് നേടി.