Published:14 May 2022
കോഴിക്കോട്: സമസ്ത പൊതുവേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയ സംഭവത്തില്‍ ന്യായീകരണവുമായി സമസ്ത. വേദിയില്‍ പത്താം ക്ലാസുകാരിയെ പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും കുട്ടിക്ക് സ്റ്റേജില്‍ കയറാന്‍ മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇത് മനസിലാക്കിയായിരുന്നു എം ടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.
സംഭവത്തില്‍ ബാലാവകാശ കമ്മിഷന് കേസെടുത്തത് സ്വാഭാവിക നടപടിയാണ്. അതിനെ അതിന്റെ വഴിക്കു നേരിടും. സംഭവത്തില്‍ പെണ്കുട്ടിക്കോ കുടുംബത്തിനോ പരാതിയില്ല. മാധ്യമങ്ങളാണ് വിവാദം സൃഷ്ടിച്ചത്. സമസ്ത സ്ത്രീകള്‍ക്കോ മറ്റേതെങ്കിലും ജനങ്ങള്‍ക്കോ അപമാനമുണ്ടാക്കുന്ന സംഘടനയല്ല. തീവ്ര ആശയങ്ങള്‍ക്കോ വര്‍ഗീയ ആശയങ്ങള്‍ക്കോ പിന്തുണ നല്‍കാറില്ല. ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകുമെന്നും സമസ്ത നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസ് എടുത്തത് സ്വാഭാവികമാണ്. അതിനെ അതിന്റെ വഴിക്ക് നേരിടും. ഗവര്‍ണര്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ അറിയുമോയെന്ന് അറിയില്ലെന്നും സമസ്ത നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്: വേദിയിലേക്കു വരുമ്പോള്‍ സ്ത്രീകള്‍ക്ക് സ്വാഭാവികമായും ലജ്ജ ഉണ്ടാവുമല്ലോ? അങ്ങനെയാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ആ ഒരു ലജ്ജ കുട്ടിക്ക് ഉണ്ടായെന്നു മനസ്സിലായി. ഇനി മറ്റുള്ള കുട്ടികളെയും ഇവിടേക്കു വിളിച്ചു വരുത്തിയാല്‍ അവര്‍ക്കു സന്തോഷത്തിലേറെ പ്രയാസം വരുമോ എന്നു മനസ്സിലാക്കിയിട്ടാണ്, അദ്ദേഹത്തിന് ആധികാരികമായി പറയാന്‍ പറ്റിയ ഒരാളോട് ഇനി വിളിക്കാന്‍ പാടില്ല എന്നു പറഞ്ഞത്. അല്ലാതെ കുട്ടികളെ അപമാനിക്കാന്‍ വേണ്ടിയല്ല. കുട്ടിക്ക് വിഷമം ഇല്ലാതിരിക്കാന്‍ വേണ്ടിയല്ല. കുട്ടിക്ക് വിഷമം ഇല്ലാതിരിക്കാനാണ് അദ്ദേഹം പറഞ്ഞത്. പിന്നെ അദ്ദേഹത്തിന്റെ സംസാര ശൈലി അങ്ങനെയാണെന്ന് എല്ലാവര്ക്കും അറിയാം.